വിദേശത്ത് നിന്ന് വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാനങ്ങളുടെ നീക്കം

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്ന് കൊവിഡ് പ്രതിരോധ വാക്സിന്‍ നേരിട്ട് വാങ്ങാനുള്ള നീക്കവുമായി സംസ്ഥാനങ്ങള്‍. മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, ഒഡിഷ സര്‍ക്കാരുകളാണ് വാക്സിന്‍ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളെ നേരിട്ട് സമീപിക്കുന്നത്.

18 കോടി ഡോസ് കൊവിഡ് വാക്സിന്‍ ഇതിനോടകം വാങ്ങിയെന്നാണ് കേന്ദ്രം പറയുന്നത്. നിലവില്‍ 90 ലക്ഷം ഡോസ് വാക്സിനാണ് സംസ്ഥാനങ്ങളുടെ കൈവശമുള്ളത്. വരുംദിവസങ്ങളിലായി കൂടുതല്‍ ഡോസ് വാക്സിനുകള്‍ നല്‍കും. വാക്സിന്‍ ക്ഷാമം നേരിടുന്നതിനാല്‍ ഇപ്പോഴുള്ള വാക്സിന്‍ 45 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കാനുള്ള ശ്രമമാണ് സംസ്ഥാനങ്ങള്‍ നടത്തുന്നത്.

ഭാരത് ബയോടെകിന്റെ കൊവാക്സിനും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിനും റഷ്യയുടെ സ്ഫുട്നിക് വാക്സിനുമാണ് രാജ്യത്ത് നിലവില്‍ അനുമതിയുള്ളത്. ഡല്‍ഹി, തെലങ്കാന ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ ഇതിനോടകം വാക്സിന് വേണ്ടി ആഗോള ടെന്‍ഡര്‍ വിളിക്കാനുള്ള നടപടിയും തുടങ്ങി കഴിഞ്ഞു. ഉത്തര്‍പ്രദേശും വാക്സിന്‍ രാജ്യത്തിന് പുറത്തുനിന്ന് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 

Top