ലാഭകരമായ ബസ് റൂട്ടുകൾ തേടി മോട്ടോര്‍ വാഹന വകുപ്പ്‌ ജനങ്ങളിലേക്ക്…

നിങ്ങളുടെ വീടിന് സമീപം മികച്ച റോഡ് സൗകര്യമുണ്ടോ. ഗതാഗതയോഗ്യമായ റോഡുണ്ടായിട്ടും ബസ് ഓടുന്നില്ലേ. എങ്കില്‍ മോട്ടോ ര്‍വാഹന വകുപ്പിനെ സമീപിക്കാം. നിശ്ചിത റൂട്ടിലേക്ക് ബസ് വേണമെന്ന് നാട്ടുകാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കാം. വകുപ്പിന്റെ നേതൃത്വത്തില്‍ പ്രാഥമികപഠനം നടത്തി ബസ് അനുവദിക്കും.

ഗതാഗതമന്ത്രിയായി കെ.ബി.ഗണേഷ് കുമാര്‍ ചുമതലയേറ്റ ശേഷമാണ് പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രാദേശികമായി പുതിയ ബസ് റൂട്ടുകള്‍ തുടങ്ങാന്‍ തീരുമാനമെടുത്തത്. സംസ്ഥാനത്തൊട്ടാകെ പദ്ധതി നടപ്പില്‍ വരുത്താനാണ് തീരുമാനം. ഇതിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

കെ.എസ്.ആര്‍.ടി.സി. ബസോ സ്വകാര്യബസോ ആയിരിക്കും പുതിയ റൂട്ടുകളിലൂടെ സര്‍വീസ് നടത്തുക. കെ.എസ്.ആര്‍.ടി.സി. ബസുകളുടെ ലഭ്യത, റൂട്ട് ലാഭകരമാണോ തുടങ്ങിയ കാര്യങ്ങള്‍ പഠനവിധേയമാക്കും. സ്വകാര്യ ബസ് ഉടമകളുടെ സന്നദ്ധതയും പരിശോധിക്കും. ഇത് സംബന്ധിച്ച് പ്രാഥമികപഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആര്‍.ടി.ഒ., ജോയിന്റ് ആര്‍.ടി.ഒ.മാര്‍ക്ക് ലഭിച്ച നിര്‍ദേശം.

അതേസമയം പുതുതായി ജില്ലയിലേക്ക് 20 സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ കൂടി ഓടിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കണ്ണൂര്‍-ഇരിട്ടി റൂട്ടിലേക്ക് 10 ബസുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തളിപ്പറമ്പ്-ഇരിട്ടി, കണ്ണൂര്‍-പഴയങ്ങാടി-പയ്യന്നൂര്‍ റൂട്ടുകളില്‍ അഞ്ചുവീതം ബസുകളും പുതുതായെത്തും.

കൂടുതല്‍ ബസുകള്‍ ലഭിക്കുകയാണെങ്കില്‍ തലശ്ശേരി-ഇരിട്ടി, കണ്ണൂര്‍-കാസര്‍കോട് റൂട്ടുകളില്‍ സര്‍വീസ് നടത്തും. ഇരുപദ്ധതികളും പ്രാവര്‍ത്തികമായാല്‍ ജില്ലയിലെ ഗ്രാമ-നഗര പ്രദേശങ്ങളില്‍ ബസ് യാത്രാസൗകര്യം കാര്യക്ഷമമാകുമെന്നാണ് വിലയിരുത്തല്‍.

Top