മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ (93) അന്തരിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹിയില്‍ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. ഞായറാഴ്ച തന്റെ 93-ാം ജന്മദിനം ആഘോഷിച്ച മോത്തിലാല്‍ വോറയ്ക്ക് ഈ വര്‍ഷം ഒക്ടോബറില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്)ല്‍ പ്രവേശിപ്പിച്ച അദ്ദേഹം പിന്നീട് രോഗമുക്തി നേടിയിരുന്നു.

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന മോത്തിലാല്‍ വോറ കഴിഞ്ഞ ഏപ്രില്‍ വരെ ഛത്തീസ്ഗഢില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ വോറ ഇടക്കാല അധ്യക്ഷനാവുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

മാധ്യമപ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം 1968ല്‍ സമാജ്വാദി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് 1972ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മധ്യപ്രദേശ് നിയമസഭയില്‍ എത്തുകയും ചെയ്തു. 1988 ലാണ് രാജ്യസഭയിലൂടെ കേന്ദ്ര ആഗോഗ്യമന്ത്രിയാകുന്നത്. പിന്നീട് ഉത്തര്‍പ്രദേശ് ഗവര്‍ണറായും നിയമിക്കപ്പെട്ടിരുന്നു.

Top