മാതാവ് മനുഷ്യക്കടത്തുകാര്‍ക്ക് വിറ്റ പെണ്‍ക്കുട്ടി വനിതാ കമ്മീഷനില്‍ അഭയം തേടി

Dalit-girl

ന്യൂഡല്‍ഹി: ഡല്‍ഹി ഭവാനയില്‍ ഒരു ലക്ഷം രൂപക്ക് മാതാവ് വിറ്റ 15കാരി രക്ഷപ്പെട്ട് വനിത കമീഷനില്‍ അഭയം തേടി. ബദര്‍പൂരിലെ സഹോദരിയുടെ വീട്ടിലേക്ക് വരാന്‍ അമ്മ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിസാമുദ്ദീനിലെ ഒരു ഹോട്ടലിലേക്കാണ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. മറ്റൊരാള്‍ വന്ന് വീട്ടിലേക്ക് കൊണ്ടുപോകും എന്ന് പറഞ്ഞ ശേഷം മാതാവ് ഇവിടെ നിന്ന് സ്ഥലംവിട്ടു. പിന്നീട് വന്നയാള്‍ പെണ്‍കുട്ടിയെ മറ്റൊരു വീട്ടില്‍ എത്തിച്ചു. അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ പെണ്‍കുട്ടിയോട് വിവാഹവസ്ത്രം അണിയാനും തയാറായി നില്‍ക്കാനും ആവശ്യപ്പെടുകയായിരുന്നു. ഒരു ലക്ഷം രൂപക്ക് പെണ്‍കുട്ടിയെ വിറ്റതാണെന്നും ഇവര്‍ അറിയിച്ചു.

ആളുകളുടെ കണ്ണുവെട്ടിച്ച് പെണ്‍കുട്ടി രക്ഷപ്പെട്ട് സ്വന്തം നാടായ ഭവാനയിലെത്തിയ ശേഷം അയല്‍ക്കാരോട് സഹായം ആവശ്യപ്പെടുകയായിരുന്നു. അയല്‍ക്കാര്‍ വനിത കമീഷനിലും പൊലീസിലും വിവരം നല്‍കി. മാതാവിനും രണ്ടാനച്ഛനും നാല് സഹോദരങ്ങള്‍ക്കും ഒപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. ഏറെ കടം ഉള്ളതിനാലാണ് മാതാവ് തന്നെ വിറ്റതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

അതേസമയം, തന്റെ ഒരു വയസുകാരനായ സഹോദരനെയും മാതാവ് ഇത്തരത്തില്‍ മനുഷ്യക്കടത്തുകാര്‍ക്ക് വിറ്റതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തെങ്കിലും ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല പെണ്‍കുട്ടിയെ സുരക്ഷിതമായി ഷെല്‍ട്ടര്‍ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.

Top