വത്തിക്കാന്‍: അഗതികളുടെ അമ്മയായ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു.ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പത്തു ലക്ഷത്തോളം പേരാണ് വത്തിക്കാനിലെത്തിയത്.
ഇന്നു രാവിലെ വത്തിക്കാന്‍ സമയം 10.30ന് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു രണ്ടുമണി) വിശുദ്ധ പ്രഖ്യാപനച്ചടങ്ങുകള്‍ ആരംഭിച്ചു.
ബസിലിക്കയുടെ മുന്നില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ നടന്ന കുര്‍ബാനയ്ക്കു മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു.
കുര്‍ബാനമധ്യേ മദര്‍ തെരേസയെ മാര്‍പാപ്പ വിശുദ്ധരുടെ നിരയിലേക്കുള്ള പേരുവിളിച്ചു. ഇനി മുതല്‍ കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്നായിരിക്കും മദര്‍ തെരേസയെ അറിയപ്പെടുക.
ഇന്നലെ വൈകിട്ടു ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുത്ത പ്രബോധന പരിപാടിയില്‍ ആയിരക്കണക്കിന് ആളുകളാണു പങ്കെടുത്തത്. ഇന്ത്യയുടെ ദേശീയപതാകയുമായി എത്തിയവരില്‍ വിദേശികളുമുണ്ടായിരുന്നു.
വിശുദ്ധ പ്രഖ്യാപനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍നിന്നു കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ എത്തിയ ഔദ്യോഗിക സംഘത്തെ റോമിലെ വിമാനത്താവളത്തില്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സംഘം (സിബിസിഐ) പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ സ്വീകരിച്ചു.
സിറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ സിബിസിഐയിലെ മുപ്പത്തഞ്ചോളം മെത്രാന്മാരും വത്തിക്കാനിലെത്തിയിട്ടുണ്ട്.
വിശുദ്ധ പ്രഖ്യാപനച്ചടങ്ങില്‍ മൂന്നുലക്ഷത്തോളംപേര്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. അഗതികളുടെ അമ്മയെ ‘കരുണയുടെ വിശുദ്ധവര്‍ഷ’ത്തിന്റെ ഭാഗമായാണു കത്തോലിക്കാ സഭ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. നാളെ മദര്‍ തെരേസയുടെ 19–ാം ചരമവാര്‍ഷികദിനമാണ്.