കൊല്ലം : രണ്ട് വർഷം മുൻപ് കാണാതായ യുവാവിനെ അമ്മയും സഹോദരനും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. കൊല്ലം അഞ്ചലിലാണ് സംഭവം. ഏരൂർ തോട്ടം മുക്ക് പള്ളിക്കിഴക്കതിൽ വീട്ടിൽ ഷാജി പീറ്ററാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഷാജിയുടെ അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബവഴക്കിനിടെ തലയ്ക്കടിയേറ്റ് മരിച്ച ഷാജിയുടെ മൃതദേഹം ഇവർ വീടിന് പുറകിൽ കുഴിച്ചിടുകയായിരുന്നു. ബന്ധുവായ മോഷണക്കേസ് പ്രതി ഇവരുടെ വീട്ടിൽ അടുത്തിടെ താമസിച്ചിരുന്നു. ഷാജിയുടെ അമ്മ പൊന്നമ്മയിൽ നിന്നാണ് ഇയാൾ വിവരങ്ങൾ അറിയുന്നത്.
തുടർന്ന് കഴിഞ്ഞ ദിവസം പത്തനംതിട്ട പൊലീസിന്റെ പിടിയിലായ മോഷണക്കേസ് പ്രതി വിവരം പൊലീസിനോട് പറയുകയായിരുന്നു. അമ്മയെയും സഹോദരനെയും ചോദ്യം ചെയ്തതിൽ ഇവർ കുറ്റം സമ്മതിച്ചു. മൃതദേഹം നാളെ കുഴിച്ച് പുറത്തെടുക്കും.
രണ്ട് വർഷം മുൻപ് ഷാജിയെ കാണാനില്ലെന്ന് പറഞ്ഞ് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും നാട് വിട്ട് പോയിട്ടുണ്ടാകുമെന്ന് പറഞ്ഞ് ഇവർ പൊലീസിനെയും നാട്ടുകാരെയും വിശ്വസിപ്പിക്കുകയായിരുന്നു.