പിഞ്ചു കുഞ്ഞിന്റെ മരണത്തിൽ അമ്മയെ വിട്ടയച്ചു; കൂടുതൽ അന്വേഷണത്തിന് പൊലീസ്

രുവയസ്സുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന അമ്മയെ വിട്ടയച്ചു. കൊലപാതകമാണെന്ന സംശയത്തെ തുടർന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതിയെ കസ്റ്റഡിയിലെടുത്തിരുന്നത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ, മരണത്തിന് കാരണമാകുന്ന ക്ഷതങ്ങളില്ലെന്നാണു കണ്ടെത്തലെന്നു പൊലീസ് പറഞ്ഞു. ഇതിനു പിന്നാലെയാണു യുവതിയെ വിട്ടയച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. ശികന്യയെന്നാണ് കുഞ്ഞിന്റെ പേര്.
ശനിയാഴ്ച രാവിലെയാണ് യുവതിയും നേരത്തെ ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്തും കുഞ്ഞുമായി ഷൊർണൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിയത്. ആശുപത്രിയിലെത്തും മുൻപു കുഞ്ഞ് മരിച്ചതിനാൽ അധികൃതർ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ്, കുട്ടിയുടെ അമ്മയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആശുപത്രിയിലെത്തിക്കും മുൻപ്, യുവാവ് ജോലി ചെയ്യുന്ന ഷൊർണൂരിലെ തിയറ്ററിലെത്തിയ യുവതി കുഞ്ഞിനെ ഇവിടെ നിലത്ത് വയ്ക്കുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്തിരുന്നു. യുവാവും സഹപ്രവർത്തകരും പൊലീസിനെ അറിയിച്ചപ്പോൾ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാനായിരുന്നു നിർദേശം. ആശുപത്രിയിലെത്തിച്ച ഘട്ടത്തിലാണ് കുഞ്ഞ് മണിക്കൂറുകൾക്കു മുൻപു മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടത്. പിന്നീടാണു പോലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്കു മാറ്റിയത്.

Top