mother killed her two daughters

ഹൈദരാബാദ്: ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന സംശയത്തെ തുടര്‍ന്ന് എട്ടും മൂന്നും വയസുമുള്ള പെണ്‍മക്കളെ അമ്മ കഴുത്തറുത്ത് കൊന്നു. കൊല നടത്തിയ രജനിയെ പൊലീസ് അറസ്റ്റു ചെയ്തു.

ബുധനാഴ്ച വൈകിട്ട് ഹൈദരാബാദിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഗിഫ്റ്റ് ഷോപ്പ് ഉടമയായ വിനയ് ചുട്‌കെയുടേയും രജനിയുടേയും മക്കളായ അഷ്‌വിക (8), അവിഷ്‌ക(3) എന്നിവരാണ് അമ്മയുടെ ക്രൂരകൃത്യത്തിന് ഇരയായത്. അവിഷ്‌കയുടെ മൃതദേഹം വീട്ടിലെ ബാത്ത്‌റൂമില്‍ നിന്നും അഷ്‌വികയുടേത് മുറിയിലെ കട്ടിലിനടിയില്‍ നിന്നുമാണ് കണ്ടെടുത്തത്. ജോലി കഴിഞ്ഞ് വിനയ് മടങ്ങിയെത്തിയപ്പോഴാണ് കുട്ടികളെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. വിനയ് വിവരം ഉടനെ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസ് രജനിയെ കസ്റ്റഡിയില്‍ എടുത്തു. രജനി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

തന്റെ കുട്ടികളെ ഭര്‍ത്താവ് പീഡിപ്പിക്കാറുണ്ടെന്നതിനാലാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് രജനി പൊലീസിന് മൊഴി നല്‍കി. ഒരാള്‍ തന്റെ ശരീരത്തില്‍ അനാവശ്യമായി തൊടാറുണ്ടെന്ന് രജനിയോട് അഷ്‌വിക പരാതി പറഞ്ഞിരുന്നു. ഭര്‍ത്താവിനെ കാണുമ്പോഴെല്ലാം മകള്‍ വളരെ ഭയപ്പെട്ടിരുന്നെന്നും ഇതാണ് ഭര്‍ത്താവ് കുട്ടികളെ പീഡിപ്പിക്കുന്നതായി സംശയം ഉണര്‍ത്തിയതെന്നും രജനി പൊലീസിനോട് വ്യക്തമാക്കി.

കൊലപാതകത്തിനു ശേഷം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച രജനി തടാകത്തിനടുത്തേക്ക് പോയി. എന്നാല്‍, തീരുമാനം മാറ്റുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു. പീഡനത്തില്‍ നിന്നും സ്വതന്ത്രരാക്കാനായി കുട്ടികളെ കൊല്ലുകയാണെന്ന് പറഞ്ഞ് രജനി സുഹൃത്തുക്കള്‍ക്ക് എസ്.എം.എസ് അയച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Top