പൊലീസ് കസ്റ്റഡിയിലും ശരണ്യയുടെ ഫോണിലേയ്ക്ക് കാമുകന്റെ 17 മിസ്ഡ് കോള്‍

കണ്ണൂര്‍: മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം കണ്ണൂരിലെ തയ്യില്‍ നിന്നും കേട്ടത്. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന വിയാന്‍ എന്ന ഒന്നര വയസ്സുകാരനെ തിങ്കളാഴ്ച രാവിലെയാണ് കടല്‍ത്തീരത്തെ പാറക്കൂട്ടത്തിനിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരുപാട് സംശയങ്ങള്‍ക്കും ദുരൂഹതകള്‍ക്കും ഒടുവിലാണ്‌ സ്വന്തം പെറ്റമ്മ തന്നെയാണ് ആ പിഞ്ചു കുഞ്ഞിനെ പാറക്കെട്ടില്‍ അടിച്ച് കൊന്നത് എന്ന വാര്‍ത്ത കേരള ജനത കേട്ടത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ ഇരുപത്തി രണ്ട് വയസ്സുകാരിയായ ശരണ്യയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിലായ ശരണ്യയുടെ ഫോണിലേക്ക് പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും കാമുകന്റെതായി എത്തിയത് 17 മിസ്ഡ് കോളുകളാണ്. ശരണ്യയുടെ ഫോണില്‍നിന്നു പൊലീസിനു ലഭിച്ച ചാറ്റ് ഹിസ്റ്ററിയില്‍നിന്ന് കാമുകനൊപ്പം ജീവിക്കാനുള്ള ആഗ്രഹത്താലാണ് സ്വന്തം മകനെ കൊലപ്പെടുത്തിയതെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചു.

വിവാഹം ചെയ്യാമെന്നു കാമുകന്‍ ശരണ്യയ്ക്കു വാഗ്ദാനം നല്‍കിയിരുന്നില്ലെന്നു ചാറ്റുകളില്‍ വ്യക്തമാണ്. ഭര്‍ത്താവ് പ്രണവിന്റെ സുഹൃത്തുകൂടിയായ വാരം സ്വദേശിയുമായി ഒരു വര്‍ഷം മുന്‍പാണു ശരണ്യ പ്രണയബന്ധം തുടങ്ങുന്നത്. കാമുകനുമൊത്തു ജീവിക്കാന്‍ അതിയായി ആഗ്രഹിച്ച ശരണ്യ അതിനു തടസ്സം കുഞ്ഞാണെന്നു വിശ്വസിച്ചു. അങ്ങനെയാണു കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നത്.

കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണം കാമുകനുമായുള്ള ബന്ധമാണെങ്കിലും അയാള്‍ക്ക് ഇതില്‍ പങ്കില്ലെന്നാണു പൊലീസ് നിഗമനം.എങ്കിലും ഇയാളെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യും.

ആദ്യം ഭര്‍ത്താവാണ് കുറ്റക്കാരനെന്നാണ് ശരണ്യ പൊലീസിനോട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ നിരത്തി ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ശരണ്യയാണ് കുറ്റവാളിയെന്ന് പൊലീസ് കേസ് തെളിയിച്ചത്. കാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കൊന്നുവെന്ന് ശരണ്യ അവസാനം ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്.ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്റേയും മണലിന്റെയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്.

Top