പാക്ക് കൊടുംഭീകരന്‍ അബു സറാറിനെ വകവരുത്തി ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: പാക്ക് കൊടുംഭീകരന്‍ അബു സറാറിനെ ഇന്ത്യന്‍ സൈന്യം വെടിവച്ചു കൊന്നു. കശ്മീരിലെ പൂഞ്ചില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരന്റെ ജീവനെടുത്തത്.

കശ്മീരില്‍ ഭീകരന്റെ സാന്നിധ്യത്തെക്കുറിച്ച് സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. സൈന്യവും കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണു ഭീകരനെ വധിച്ചത്. ഇയാളുടെ പക്കല്‍നിന്നും എകെ 47 തോക്കുകളും വെടിയുണ്ടകളും ഇന്ത്യന്‍ കറന്‍സിയും പിടിച്ചെടുത്തു. കശ്മീരില്‍ ഈ വര്‍ഷം കൊല്ലപ്പെടുന്ന എട്ടാമത്തെ ഭീകരനാണ് ഇയാള്‍.

അതേസമയം ശ്രീനഗറില്‍ പൊലീസ് ബസിനുനേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂടി വീരമൃത്യു വരിച്ചു. തിങ്കളാഴ്ച വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

റിയാസിയിലെ പൊലീസ് ലൈനില്‍ എത്തിച്ച മൃതദേഹങ്ങള്‍ക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സുരക്ഷാസേന ആദരമര്‍പ്പിച്ചു. പരുക്കേറ്റ 2 പൊലീസുകാരുടെ നില ഗുരുതരമായി തുടരുകയാണ്.

ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ ജാഗ്രതയും പരിശോധനകളും കര്‍ശനമാക്കി.

Top