കനത്ത മഴ; ചെല്ലാനത്ത് കടലാക്രമണത്തില്‍ ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയില്‍

എറണാകുളം: തീരമേഖലാ പ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായതോടെ എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. എറണാകുളം ജില്ലയിലെ തീരദേശമേഖലയായ ചെല്ലാനം, വൈപ്പിന്‍, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കല്‍, ചെറായി തുടങ്ങിയ സ്ഥലങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. ചെല്ലാനത്ത് കടലാക്രമണത്തില്‍ പ്രദേശത്തെ ഭൂരിഭാഗം വീടുകളും വെള്ളത്തിലായി. വീടുകളും മതിലുകളും തകര്‍ന്നു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ തുടരുന്ന മഴ വലിയ ദുരിതമാണ് തീരദേശവാസികള്‍ക്കുണ്ടാക്കുന്നത്.

ആരോഗ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ ശക്തമായ കടലാക്രമണത്തില്‍ തീരദേശമേഖലയില്‍ നിന്ന് പുറത്ത് എത്താന്‍ ഏറെ പ്രയാസപ്പെട്ടു. പ്രദേശത്ത് ദുരന്ത നിവാരണ സേനയെ വിന്യസിച്ചിരിക്കുകയാണ്. എറണാകുളം നഗരത്തിലും മലയോരമേഖലയിലും മഴ ശക്തമാണ്. വെള്ളപ്പൊക്ക സാധ്യതയും കടലാക്രമണവും കിഴക്കന്‍ മേഖലകളില്‍ മലയിടിച്ചില്‍ സാദ്ധ്യതയും കണക്കിലെടുത്ത് ഏത് അടിയന്തിര സാഹചര്യവും നേരിടുവാന്‍ ആശുപത്രികള്‍ സജ്ജമായിരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

Top