ലോകത്തിന്റെ നിലനില്‍പ്പു തന്നെ അപകടത്തിലാകുന്ന അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. യുക്രെയിന്‍ തലസ്ഥാനമായ കീയ്‌വിനെ വളഞ്ഞ റഷ്യന്‍ സേന, രൂക്ഷമായ ആക്രമണമാണ് നടത്തി കൊണ്ടിരിക്കുന്നത്.40 മൈല്‍ നീണ്ട സേനാ വ്യൂഹവും യുക്രെയിന്‍ തലസ്ഥാനത്തേക്ക് എത്തി കൊണ്ടിരിക്കുകയാണ്.യുക്രെയിനെ മുന്‍ നിര്‍ത്തിക്കളിച്ച, അമേരിക്കന്‍ ചേരിയുടെ ചങ്കിടിപ്പിക്കുന്ന നീക്കമാണിത്.യുക്രെയിന്റെ ഭൂരിപക്ഷ പ്രദേശവും ഇതിനകം തന്നെ, റഷ്യയുടെ നിയന്ത്രണത്തിലായി കഴിഞ്ഞു. റഷ്യ തങ്ങള്‍ക്കു നേരെ വാക്വം ബോംബ് ഉപയോഗിച്ചു എന്നാണ് യുക്രെയിന്‍ ആരോപിക്കുന്നത്. അതു കൊണ്ടു തന്നെ, ആണവായുധം പ്രയോഗിക്കാനും റഷ്യ മടിക്കില്ലന്നാണ് വാദം.
സാധാരണ ജനങ്ങളെ കാര്യമായി ബാധിക്കാത്ത തരത്തില്‍, സേനയെ ലക്ഷ്യം വച്ച് ഇത്തരം ആയുധങ്ങള്‍ റഷ്യ പ്രയോഗിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതില്‍ കുഴി ബോംബുകള്‍ മുതല്‍ സ്വയം നിയന്ത്രണ ശേഷിയുള്ള ടോര്‍പിഡോകള്‍ വരെയാകാനും സാദ്ധ്യതയുണ്ട്. മണിക്കൂറില്‍ 7000 മൈല്‍ ദൂരം വിക്ഷേപിക്കാന്‍ കഴിയുന്ന അവന്‍ഗാര്‍ഡ് മിസൈല്‍, ആണവായുധങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന സൂപ്പര്‍സോണിക് ടുപൊലെവ് ടു-160 വിമാനങ്ങള്‍, 7000 മൈല്‍ ദൂരത്തില്‍ വിക്ഷേപിക്കാന്‍ സാധിക്കുന്ന ബാലിസ്റ്റിക് മിസൈലായ ആര്‍ എസ്-24 യാര്‍സ്, 6000 മൈല്‍ ദൂരത്തില്‍ 20 മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള കെ-549 അന്തര്‍വാഹിനി തുടങ്ങിയവയും റഷ്യയുടെ ആയുധശേഖരത്തിലെ വമ്പന്‍മാരാണ്. ‘സാത്താന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ബാലിസ്റ്റിക് മിസൈലുകള്‍ക്ക് വെറും ഇരുപത് മിനിട്ട് മതി ബ്രിട്ടനില്‍ എത്താന്‍. അമേരിക്കയില്‍ എത്താന്‍ മുപ്പത് മിനിട്ടും മതിയാകും. യുക്രെയിനിലേക്ക് ആയുധങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ ഈ യാഥാര്‍ത്ഥ്യവും തിരിച്ചറിയേണ്ടതുണ്ട്. ഉപരോധവും വെല്ലുവിളിയും എല്ലാം റഷ്യന്‍ പ്രസിഡന്റിനെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ കൂടുതല്‍ ശക്തമായ ആക്രമണത്തിനാണ് സാധ്യത. റഷ്യ ആണവായുധം പ്രയോഗിക്കില്ലന്ന ഉറപ്പ് ഇപ്പോള്‍ ഒരു രാജ്യത്തിനും ഇല്ല. ഇത്തരം അവസ്ഥ ലോകത്തിന് ഉണ്ടാക്കിയ അമേരിക്ക തന്നെ റഷ്യയെ ഭയന്നാണ് പിറകോട്ടടിച്ചിരിക്കുന്നത്. വീരവാദം മുഴക്കുന്ന ജര്‍മ്മനിയും ഫ്രാന്‍സുമെല്ലാം റഷ്യ ‘വിശ്വരൂപം’ കാട്ടിയാല്‍ അതോടെ ‘തീരുന്ന’ രാജ്യങ്ങളാണ്. പിന്നെയുള്ളത് തുര്‍ക്കിയാണ്. അവരുടെ ഡ്രോണുകള്‍ റഷ്യന്‍ സേനക്ക് നേരെ യുക്രെയിന്‍ സൈന്യം ഉപയോഗിച്ചത് വ്യാപകമായാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരിക്കുന്നത്. യുദ്ധത്തിന്റെ ഗതി പുടിന്‍ മാറ്റിയാല്‍ തുര്‍ക്കി എന്ന രാജ്യം തന്നെ ഓര്‍മ്മയാകാനാണ് സാധ്യത. പ്രകോപനമല്ല സമാധാനമാണ് ഇപ്പോള്‍ ലോകത്തിന് ആവശ്യമെന്ന് നയതന്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നതും അതു കൊണ്ടാണ്.
റഷ്യയെ ആക്രമിച്ച് കീഴടക്കുക എന്നത് നടക്കാത്ത സ്വപ്നമാണ്. എസ് 400 ട്രയംഫ് എന്ന മിസൈല്‍ പ്രതിരോധ സംവിധാനത്തിന്, ലോകത്തെ ഏത് മിസൈലിനെയും തകര്‍ക്കാനുള്ള ശേഷിയുണ്ട്. ഇതാകട്ടെ, വ്യാപകമായി റഷ്യ വിന്യസിച്ചിട്ടുമുണ്ട്. അമേരിക്കയുടെ പ്രതിരോധ സംവിധാനത്തിന്റെ കരുത്ത് പലവട്ടം ഇറാനും, ഹൂതി വിമതരും തകര്‍ത്തിട്ടുള്ളതാണ്.അതുകൊണ്ട് ഈ പ്രതിരോധ സംവിധാനത്തെ വിശ്വസിച്ച് അമേരിക്കന്‍ സഖ്യകക്ഷികള്‍ക്കു പോലും മുന്നോട്ട് പോകാന്‍ കഴിയുകയില്ല.
ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരത്തിന് ഉടമകൂടിയാണ് റഷ്യ. ആണവ പ്രതിരോധ സേനയോട് സജ്ജമായിരിക്കാന്‍ വ്‌ലാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചതും വെറുതെയല്ല. കൃത്യമായ മുന്നറിയിപ്പാണ്. യുക്രെയിന്‍ വിഷയത്തില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെട്ടാല്‍ വലിയ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്ന് നേരത്തെ തന്നെ പുടിന്‍ മുന്നറിയിപ്പു നല്‍കിയിരുന്നതാണ്. റഷ്യയുടെ ആണവായുധ ശേഖരത്തിന്റെ കൃത്യമായ കണക്ക് പുറംലോകത്തിന് അജ്ഞാതമാണെങ്കിലും, പ്രതിരോധ മേഖലയെ നിരീക്ഷിക്കുന്ന സംഘടനകളുടെ കണക്കു പ്രകാരം റഷ്യയ്ക്കാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധങ്ങള്‍ ഉള്ളത്.
ആണവോര്‍ജ്ജം ലോകത്ത് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് റഷ്യ. 38 ന്യൂക്ലിയര്‍ പവര്‍ റിയാക്ടറുകള്‍ റഷ്യയിലുണ്ട്. സോവിയറ്റ് യൂണിയന്റെ വിഭജനത്തിന് പിന്നാലെ യുക്രെയിനും ആണവായുധങ്ങള്‍ ലഭിച്ചെങ്കിലും, അത് റഷ്യയ്ക്ക് തിരികെ നല്‍കുകയാണ് ഉണ്ടായത്. റഷ്യയുടെ പക്കല്‍ 6257 ആണവായുധങ്ങളുണ്ടെന്ന് ആണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവയില്‍ 1600 എണ്ണം വിന്യസിക്കാന്‍ സദാ തയ്യാറാണെന്നതും വലിയ ഭീഷണിയുയര്‍ത്തുന്നതാണ്. ഇവ കരയില്‍ നിന്നോ അന്തര്‍വാഹിനികളില്‍ നിന്നോ വിമാനങ്ങളില്‍ നിന്നോ വിക്ഷേപിക്കാവുന്നവയാണ്.