വിവാദങ്ങള്‍ക്കിടെ കൊതുകുതിരി പോസ്റ്റ്; പ്രതികരണവുമായി ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: സനാതന ധര്‍മ്മ പരാമര്‍ശ വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച കൊതുകുതിരി പോസ്റ്റില്‍ പ്രതികരണവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി. കൊതുകുതിരി പോസ്റ്റിന് ഒരുപാട് അര്‍ത്ഥം ഉണ്ടെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. ആളുകള്‍ക്ക് ഇഷ്ടമുള്ള അര്‍ത്ഥം എടുക്കാമെന്നും ഉദയനിധി കൂട്ടിച്ചേര്‍ത്തു.

സനാതന ധര്‍മ പരാമര്‍ശത്തെ തുടര്‍ന്നുള്ള വിവാദങ്ങള്‍ കത്തുന്നതിനിടെയാണ് കൊതുകുതിരിയുടെ ചിത്രം പങ്കു വെച്ച് ഉദയനിധി രംഗത്തെത്തുന്നത്. അടിക്കുറിപ്പുകള്‍ ഒന്നും ഇല്ലാതെയാണ് ചിത്രം പങ്കുവെച്ചത്. അതേസമയം, പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് വിവിധ കോണുകളില്‍ നിന്നുയരുന്ന സാഹചര്യത്തിലും നിലപാടില്‍ മാറ്റമില്ലെന്ന സൂചനയാണ് കൊതുകുതിരി പോസ്റ്റ് നല്‍കുന്നത്. സനാതന ധര്‍മം കൊതുകും മലേറിയയും പോലെ ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധിയുടെ വിമര്‍ശനം. ഇത് വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്കിടെ വീണ്ടും കൊതുകുതിരി ചിത്രം പോസ്റ്റ് ചെയ്തത് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിന്റെ സൂചനയെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

ഉദയനിധിയുടേത് വംശഹത്യക്കുള്ള ആഹ്വാനം എന്ന ആരോപണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്നും ജാതിവ്യവസ്ഥയെ ആണ് എതിര്‍ക്കുന്നതെന്നുമായിരുന്നു ഉദയനിധിയുടെ പ്രതികരണം. ഹൈന്ദവ മഠങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ ശ്രമിച്ചു വരുന്നതിനിടയിലായിരുന്നു ഉദയനിധിയുടെ വാക്കുകള്‍ ബിജെപി ആയുധമാക്കിയത്. ചെന്നൈയില്‍ വച്ച് നടന്ന സമ്മേളനത്തില്‍ ജാതിവെറിക്ക് ഇരയായി ജീവനൊടുക്കേണ്ടി വന്ന രോഹിത് വെമുലയുടെ അമ്മയെ അടക്കം വേദിയില്‍ ഇരുത്തിയായിരുന്നു എം കെ സ്റ്റാലിന്റെ മകനും തമിഴ്‌നാട് കായികമന്ത്രിയുമായ ഉദയനിധി നടത്തിയ ഈ പ്രഭാഷണം.

Top