മോസ്‌കോയിലെ യുഎസ് എംബസിയില്‍ റഷ്യന്‍ ചാരവനിത; വിവരങ്ങള്‍ ചോര്‍ന്നെന്ന് സൂചന

വാഷിംങ്ങ്ടണ്‍: മോസ്‌കോയിലെ യുഎസ് എംബസിയില്‍ റഷ്യന്‍ ചാരവനിത. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിലാണ് ചാരവനിത പിടിയിലായത്. സാധാരണ നിലയില്‍ എംബസിയിലെ സീക്രട്ട് സര്‍വ്വീസ് വിഭാഗത്തിലെ ജീവനക്കാര്‍ റഷ്യന്‍ ഏജന്‍സികളുമായി ആശയവിനിമയം നടത്താറുണ്ട്. എന്നാല്‍ റഷ്യന്‍ ചാരസംഘടനയായ എഫ്എസ്ബിയുമായുള്ള കൂടിക്കാഴ്ചകളില്‍ ഇവര്‍ ആവശ്യത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതു
സീക്രട്ട് സര്‍വ്വീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണു സംശയമുണര്‍ന്നത്.

രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്ത റഷ്യന്‍ വനിതയെ ചാരവൃത്തിയുടെ പേരില്‍ കഴിഞ്ഞ വര്‍ഷം പുറത്താക്കിയിരുന്നു. സംഭവം ഈയിടെയാണ് പുറത്ത് വിട്ടത്. പത്തു വര്‍ഷത്തിനിടെ നിരവധി നിര്‍ണായക വിവരങ്ങളാണ് ചോര്‍ത്തിയത്. ദേശസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങളൊന്നും ചോര്‍ത്തിയിട്ടില്ലെന്നാണ് എംബസി അധികൃതരുടെ നിലപാട്.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണു ചാരവനിതയുടെ സാന്നിധ്യത്തെക്കുറിച്ച് യുഎസ് സുരക്ഷാ ഏജന്‍സികള്‍ക്ക് ആദ്യസൂചന ലഭിച്ചത്. എംബസിയിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഇ- മെയിലുകള്‍ തുറക്കാന്‍ കഴിയുന്ന ജോലിയായിരുന്നു റഷ്യന്‍ യുവതി ചെയ്തിരുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് നേരിട്ടാണ് റഷ്യന്‍ വനിതയെ എംബസിയില്‍ നിയമിച്ചത്.

Top