ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ട ഹക്കിമിക്ക് പിന്തുണയുമായി മൊറോക്കൻ കോച്ച്

റാബത്ത്: ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ട മൊറോക്കൻ ഫുട്ബോള്‍ താരം അഷ്റഫ് ഹക്കിമിയെ പിന്തുണച്ച് ദേശീയ ടീം പരിശീലകൻ വാലിദ് റെഗ്‍‍റാഗി. മൊറോക്കയിലെ എല്ലാവരും ഹക്കിമിക്ക് ഒപ്പമുണ്ടെന്ന് റെഗ്‍‍റാഗി പറഞ്ഞു. ബ്രസീലിനും പെറുവിനും എതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള മൊറോക്കോ ടീമിൽ ഹക്കീമിയെയും ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികരണം. കുറ്റം തെളിയും വരെ ഹക്കീമി നിരപരാധിയാണെന്നും പരിശീലകൻ പറ‌ഞ്ഞു.

ഫെബ്രുവരിയിൽ ഫ്രാന്‍സിലെ വീട്ടിൽ വച്ച് ഹക്കീമി പീഡിപ്പിച്ചതായി 24കാരിയായ യുവതി പരാതിപ്പെട്ടിരുന്നു. ലോകകപ്പ് സെമിയിലെത്തി ചരിത്രം കുറിച്ച ശേഷം മൊറോക്കോയുടെ ആദ്യ മത്സരമാണ് ബ്രസീലിനെതിരെ ഈ മാസം 25ന് നടക്കുന്നത്. മൊറോക്കോയിലെ തുറമുഖ നഗരമായ ടാൻജീറില്‍ വച്ചാണ് ബ്രസീലിനെതിരായ മത്സരം. ഇതിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മാഡ്രിഡില്‍ വച്ച് പെറുവിനെ നേരിടും. നിലവില്‍ ഫ്രഞ്ച് ലീഗില്‍ പി എസ് ജിക്കായി ഹക്കീമി കളിക്കുന്നുണ്ട്. ബലാത്സംഗ കേസിലെ അന്വേഷണങ്ങള്‍ക്കിടയിലും ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ കളിക്കാന്‍ ഫ്രാന്‍സ് വിടാന്‍ ഹക്കിമിക്ക് അനുമതി നല്‍കിയിരുന്നു.

കഴി‌ഞ്ഞ ഫുട്ബോള്‍ ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് അഷ്റഫ് ഹക്കിമി. ലോകകപ്പില്‍ ഹക്കീമിയുടെ കൂടി മികവിലായിരുന്നു മൊറോക്കോയുടെ കുതിപ്പ്. ഖത്തറിലെ മൊറോക്കന്‍ കൊടുങ്കാറ്റില്‍ ബെല്‍ജിയവും സ്‌പെയ്‌നും പോര്‍ച്ചുഗലുമെല്ലാം വീണു. ഇതോടെ ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമെന്ന ചരിത്ര നേട്ടം മൊറോക്കോ സ്വന്തമാക്കി.

Top