ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ഒന്നരകോടിയിലേറെ; യുവതിയും സുഹൃത്തും പിടിയില്‍

കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ അറസ്റ്റില്‍. സുനിത, സുഹൃത്ത് ജസ്റ്റിന്‍ എന്നിവരാണ് പിടിയിലായത്. കൊല്ലം ശക്തിക്കുളങ്ങര പൊലീസാണ് ഇവരെ പിടികൂടിയത്. തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ ഹരിപ്പാട് സ്വദേശി സുനിത, തോട്ടപ്പള്ളി സ്വദേശി ജസ്റ്റിന്‍ സേവ്യര്‍ എന്നിവരെ മഹാരാഷ്ട്രയില്‍ നിന്നാണ് കൊല്ലം ശക്തിക്കുളങ്ങര പൊലീസ് പിടികൂടിയത്. വള്ളിക്കീഴ് ജംഗ്ഷനിലെ ജിഡിജിഎച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.

വിദേശത്ത് ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് 300ലേറെ പേരെയാണ് ഇവര്‍ പറ്റിച്ചത്. ഇവരില്‍നിന്ന് ഒന്നരക്കോടിയോളമാണ് തട്ടിയെടുത്തത്. ജോലി കിട്ടാതെ വന്നതോടെ ഉദ്യോഗാര്‍ത്ഥികള്‍ പൊലീസിനെ സമീപിച്ചു. ഇതോടെ സുനിതയും ജസ്റ്റിനും ഒളിവില്‍ പോയി. പ്രതികള്‍ കേരളം വിട്ടെന്ന് മനസിലാക്കിയ ശക്തിക്കുളങ്ങര പൊലീസ് മഹാരാഷ്ട്ര കേന്ദ്രീകരിച്ച് വല വിരിച്ചു.

ഇതിനൊടുവിലാണ് നാഗ്പൂരിന് സമീപമുള്ള ചന്ദ്രപൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇവര്‍ പിടിയിലായത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ടീമിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. പ്രതികളെ കൊല്ലത്ത് എത്തിച്ചു. കേസിലെ മറ്റൊരു പ്രതിയായ തോട്ടപ്പള്ളി സ്വദേശി സ്റ്റീഫനെ നേരത്തെ തന്നെ പിടികൂടിയിരുന്നു. സ്റ്റീഫന്റെ സഹോദരനാണ് ഇപ്പോള്‍ പിടിയിലായ ജസ്റ്റിന്‍.

Top