ഈ വർഷം വധിച്ചത് 225 ഭീകരരെ ,കണക്ക് പുറത്ത് വിട്ട് സൈന്യം

ന്യൂഡല്‍ഹി : ജമ്മു കശ്മീരില്‍ ഈ വര്‍ഷം ഇതുവരെ 225 ല്‍ അധികം ഭീകരരെ വധിച്ചതായി ഇന്ത്യന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തല്‍.

സര്‍ക്കാരും സുരക്ഷാ സേനയും സ്വീകരിക്കുന്ന നടപടികളുടെ ഫലമായായി ഭീകര്‍ക്കൊപ്പം ചേരുന്ന യുവാക്കളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

ഭീകരരുടെ നീക്കവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രദേശവാസികള്‍ സൈന്യത്തെ അറിയിക്കുന്നുണ്ട്. ഇതൊരു നല്ല ലക്ഷണമാണെന്നും നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ് അറിയിച്ചു.

ജമ്മു കശ്മീരില്‍ സമാധാനവും സ്ഥിരതയും സൈന്യം ഉറപ്പാക്കും. കശ്മീരിലെ യുവാക്കളില്‍ വിഘടനവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതു തടയും. വിഘടനവാദവും കശ്മീരില്‍ തകര്‍ച്ചയുടെ വക്കിലാണ്. നിലവില്‍ സമാധാനം ഉണ്ടാകാന്‍ കാരണവും അതാണ്. എങ്കിലും ഏതെങ്കിലും തരത്തിലുള്ള പ്രതികൂല സംഭവങ്ങള്‍ ഉണ്ടായാല്‍ സൈന്യം അതിവേഗം അതില്‍ ഇടപെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പാക്കിസ്ഥാന്‍ അതിര്‍ത്തിക്ക് അപ്പുറത്തുനിന്ന് കശ്മീരിലേക്കു ഭീകരത പടര്‍ത്താന്‍ ശ്രമിക്കുകയാണ്. പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും സിഖ് ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന കര്‍താര്‍പൂര്‍ ഇടനാഴിയെയും അദ്ദേഹം സ്വാഗതം ചെയ്തു. ജനങ്ങള്‍ തമ്മിലുള്ള ബന്ധം പ്രോല്‍സാഹിപ്പിക്കുന്നതിന് ഇതു നല്ലതാണ്. അതിര്‍ത്തി കടന്നുവരാന്‍ ധൈര്യം കാണിക്കുന്നവര്‍ക്കു മരണത്തെ നേരിടേണ്ടിവരുമെന്നും രണ്‍ബീര്‍ സിങ് വ്യക്തമാക്കി.

Top