ബാലകോട്ട് ആക്രമണം: 200 ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പാക്ക് ആക്ടിവിസ്റ്റ്

വാഷിങ്ടണ്‍: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബാലകോട്ടില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് പാക്ക് അധീന കശ്മീരില്‍ നിന്നുള്ള ആക്ടിവിസ്റ്റ്. പാക്ക് അധീന കശ്മീര്‍ സ്വദേശിയായ സെന്‍ജെ ഹസ്നാന്‍ സെറിങാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ അമേരിക്കയിലാണ് ഇയാള്‍. ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിരവധി ഭീകരരുടെ മൃതദേഹങ്ങള്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലേക്ക് മാറ്റിയതായി ഒരു ഉര്‍ദു മാധ്യമത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നുവെന്നും സെന്‍ജെ ഹസ്നാന്‍ സെറിങ് അവകാശപ്പെട്ടു.ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ 200 ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടിരിക്കാമെന്നും ട്വീറ്റില്‍ അദ്ദേഹം പറയുന്നു. കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങളെ പാക്കിസ്ഥാന്‍ സൈനികോദ്യോഗസ്ഥന്‍ ആശ്വസിപ്പിക്കുന്ന വീഡിയോയും ഇദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഭീകരര്‍ക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടാകുമെന്നും അവര്‍ ശത്രുക്കളോട് പോരാടാന്‍ പാക്ക് സര്‍ക്കാരിനെ സഹായിച്ചവരാണെന്നും സൈനികോദ്യോഗസ്ഥന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

അതേസമയം വീഡിയോബാലകോട്ട് ആക്രമണത്തില്‍ മരിച്ചവരേപ്പറ്റിയുള്ളതാണോയെന്ന് ഉറപ്പില്ലെന്ന് സെന്‍ജെ സെറിങ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. എന്നാല്‍ എന്തൊക്കെയോ പാക്കിസ്ഥാന്‍ മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Top