ആന്ധ്രയിൽ നിന്ന് കൂടുതൽ അരിയെത്തും; വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ

തിരുവനന്തപുരം: വിലക്കയറ്റം പിടിച്ചു നിർത്താൻ ആന്ധ്രയിൽ നിന്നും കൂടുതൽ അരി എത്തിക്കാൻ സർക്കാർ. കടല, വൻപയർ, മല്ലി, വറ്റൽ മുളക്, പിരിയൻ മുളക് എന്നിവയും ആന്ധ്രയിലെ കർഷകരിൽനിന്ന് സംഭരിച്ച് വിതരണത്തിന് എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു.

മാസം 3840 മെട്രിക് ടൺ ജയ അരി എത്തിക്കാനാണ് ആന്ധ്രയുമായി ധാരണയിലെത്തിയിട്ടുള്ളത്. ഡിസംബർ മുതൽ ഉൽപ്പന്നങ്ങൾ എത്തുമെന്ന് മന്ത്രി അറിയിച്ചു. ആന്ധ്ര ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവുവുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് മന്ത്രി അനിൽ ഇക്കാര്യം അറിയിച്ചത്.

ആന്ധ്രയിലെ കർഷകർക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച താങ്ങുവില നൽകിയാണ് സംഭരണം. ആന്ധ്ര സിവിൽസപ്ലൈസ് കോർപറേഷനാണ് സംഭരണച്ചുമതല. ആന്ധ്രയിൽനിന്ന് കേരളത്തിലേക്ക് സാധനങ്ങൾ എത്തിക്കാനുള്ള ചെലവും കേരളം നൽകും.

സാധനങ്ങളുടെ ഗുണനിലവാരം ആന്ധ്രയിലെയും കേരളത്തിലെയും സിവിൽസപ്ലൈസ് ഉദ്യോഗസ്ഥരുടെ സംയുക്തസംഘം പരിശോധിക്കും. യഥാർഥ ജയ അരി സംസ്ഥാനത്തിലെ കർഷകരാണ് ഉൽപ്പാദിക്കുന്നതെന്നും ഗുണനിലവാരമുള്ള അരിയും മറ്റ് ഉൽപ്പന്നങ്ങളുമാണ് ലഭ്യമാക്കുകയെന്നും ആന്ധ്ര ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവു പറഞ്ഞു. ഇരു സംസ്ഥാനത്തെയും സിവിൽ സപ്ലൈസ് കോർപറേഷൻ ഉദ്യോഗസ്ഥരും മന്ത്രിതല ചർച്ചയിൽ പങ്കെടുത്തു

Top