ആരാധനാലയങ്ങള്‍ക്കും പരീക്ഷ എഴുതുന്നവര്‍ക്കും ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു.ആരാധനാലയങ്ങള്‍ തുറന്നതും എന്‍ട്രന്‍സ് പരീക്ഷകള്‍ നടക്കുന്നതും പരിഗണിച്ചാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

സംസ്ഥാനത്ത് ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങള്‍ തുറന്നിരുന്നു. ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മറ്റും ഞായറാഴ്ച പ്രത്യേക പ്രാര്‍ഥന നടക്കുന്ന സാഹചര്യമുണ്ട്. നാളെ ചില പരീക്ഷകളും നടക്കുന്നുണ്ട്. ഈ സാഹചര്യങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന്റെ കാര്യത്തില്‍ ചില ആശയകുഴപ്പങ്ങള്‍ നിലനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്കും പരീക്ഷക്ക് പോകുന്നവര്‍ക്കും സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയിയത്.

പരീക്ഷകളുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ നടത്താം. പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാം. മെഡിക്കല്‍ കോളേജ്, ഡെന്റല്‍ കോളേജ് എന്നിവിടങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനത്തിലും അഡ്മിഷന്‍ കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിനായി പോകാം. അഡ്മിഷന്‍ കാര്‍ഡ് യാത്രാ പാസായി പരിഗണിക്കണമെന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

അതേസമയം, കടകള്‍ തുറക്കുന്നതിലും മറ്റു ആവശ്യങ്ങള്‍ക്കായി വാഹനമോടിക്കുന്നതിനും ഇളവ് ഇല്ല.

Top