അബിഗെലിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതികള്‍ക്കായി കൂടുതല്‍ പൊലീസ്, അന്വേഷണം 3 ജില്ലകളില്‍

കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതികളെ തിരഞ്ഞ് കൂടുതല്‍ പൊലീസുകാരിറങ്ങും. അന്വേഷണ സംഘം കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു തുടങ്ങി. മൂന്ന് ജില്ലകളിലാണ് പൊലീസ് അന്വേഷണം. തിരുവനന്തപുരം റൂറല്‍, കൊല്ലം റൂറല്‍, കൊല്ലം സിറ്റി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.

ഇന്നലെ ഡിജിപിയുടെയും എഡിജിപിയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രണ്ട് ദിവസം പിന്നിട്ടിട്ടും രേഖാ ചിത്രങ്ങളല്ലാതെ പ്രതികളെ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ പോലും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നത് പൊലീസിന്റെ അന്വേഷണത്തെ കാര്യമായി ബാധിച്ചിച്ചിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍, സഞ്ചരിച്ച വഴി, താമസിപ്പിച്ച വീട്, വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കിയ സ്ഥാപനം എന്നിവ ഇനിയും കണ്ടെത്താനുണ്ട്.

കൊല്ലം ജില്ലാ ആശുപത്രിയില്‍ ഉള്ള അബിഗെലിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. പരിശോധനകളും കൗണ്‍സിലിംഗും കഴിഞ്ഞ ദിവസം തന്നെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ പൊലീസ് മൊഴിയെടുക്കുന്നത് ഉള്‍പ്പെടെ തുടര്‍ന്നതിനാലാണ് ഇന്നലെ ഡിസ്ചാര്‍ജ് ചെയ്യാതിരുന്നത്. കുഞ്ഞ് ആരോഗ്യവതിയാണ്. മാനസിക സമ്മര്‍ദമോ ആഘാതമോ കുഞ്ഞിന് ഇല്ലെന്ന് കൗണ്‍സിലിംഗിന് ശേഷം ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

Top