രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കാന്‍ സാധ്യത. കൊവിഡ് സ്ഥിരീകരിച്ച പത്ത് പേരുടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ട് പേരില്‍ ഒരാള്‍ രോഗം മാറി രാജ്യം വിട്ട സാഹചര്യത്തില്‍ വിദേശത്ത് നിന്ന് എത്തിയവരുടെ നിരീക്ഷണം ശക്തമാക്കി. രണ്ട് ദിവസത്തിനിടെ 7500 ഓളം പേരാണ് രാജ്യത്ത് എത്തിയിട്ടുള്ളത്.

ഒമിക്രോണ്‍ കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് എത്തിയ ആറു പേര്‍ക്കു കൂടി ദില്ലിയില്‍ കൊവിഡ് സ്ഥിരീകരിച്ചു. വിമാന സര്‍വ്വീസുകള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ വീണ്ടും രംഗത്തെത്തി. ദില്ലിയില്‍ ഒരു വാക്‌സീനെങ്കിലും എടുക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ നിയന്ത്രണത്തിന് നീക്കം തുടങ്ങിയിട്ടുണ്ട്.

പരിശോധന, നിരീക്ഷണം,നിയന്ത്രണം എന്നിവ സംസ്ഥാനങ്ങള്‍ കടുപ്പിക്കുകയാണ്.അതേസമയം ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കണമെന്ന ആവശ്യം കര്‍ണാടക, ദില്ലി അടക്കം കൂടുതല്‍ സംസ്ഥാനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

ഇതിനിടെ പുതിയ കോവിഡ് പ്രതിരോധ വാക്‌സീനായ സൈകോവ് ഡി ആദ്യം ഏഴ് സംസ്ഥാനങ്ങളില്‍ നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.ബീഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, യു പി, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലാകും ആദ്യം വിതരണം നടത്തുക.

Top