ആത്മഹത്യ ചെയ്യുമെന്ന് ഷഹനയുടെ മെസേജ്, പിന്നാലെ റുവൈസ് ബ്ലോക്ക് ചെയ്തു; അന്ന് രാത്രി ഷഹനയുടെ മരണം

തിരുവനന്തപുരം: ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആത്മഹത്യ ചെയ്യുകയാണെന്ന് മരണ ദിവസം ഷഹ്ന വാട്‌സ് ആപ്പിലൂടെ ഡോ. റുവൈസിന് സന്ദേശം അയച്ചിരുന്നു. മെസേജ് കിട്ടിയതോടെ ഡോ. റുവൈസ് ഷഹ്നയെ ബ്ലോക്ക് ചെയ്തു.തിങ്കളാഴ്ച രാവിലെ 9 മണിക്കായിരുന്നു മെസേജ് അയച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഷഹ്നയെ അബോധാവസ്ഥയില്‍ ഫ്‌ലാറില്‍ കണ്ടെത്തുന്നത്. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഈ സന്ദേശം റുവൈസ് ഡിലിറ്റ് ചെയ്തത്. ഷഹ്നയുടെ ഫോണില്‍ നിന്നും മെസേജിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡോ. ഷഹ്നയുടെ മരണത്തിന് ഉത്തരവാദി ഡോ. റുവൈസാണെന്നാണ് പൊലീസ് എഫ് ഐആറിലുളളത്. കേസില്‍ റുവൈസിന്റെ പിതാവിനെയും പ്രതി ചേര്‍ക്കും.

പൊലീസ് അറസ്റ്റ് ചെയ്ത റുവൈസിനെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. ഷഹ്നയുടെ കുടുംബത്തിന് സ്ത്രീധനം നല്‍കാനാത്തതിനാല്‍ വിവാഹ ബന്ധത്തില്‍ നിന്നും റുവൈസ് പിന്‍മാറിയതാണ് ഡോ.ഷഹ്നയുടെ ആത്മഹത്യക്ക് ഇടയാക്കിയത്. കേസിന്റെ കുറ്റപത്രം സമയബന്ധിതമായി നല്‍കാനാണ് പൊലിസിന്റെ തീരുമാനം. ഇതിനായി തെളിവെടുപ്പുകള്‍ക്കായാണ് റൂവൈസിനെ കസ്റ്റഡിയില്‍ വാങ്ങുന്നത്.

ഷഹ്നയുടെ ആത്മഹത്യയില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കും. കേസില്‍ അറസ്റ്റിലായ ഡോ. റുവൈസിന്റെ ബന്ധുക്കളെ പ്രതിചേര്‍ക്കുന്നതിനാണ് പൊലീസ് തീരുമാനം. ബന്ധുക്കള്‍ സ്ത്രീധന തുക ചോദിക്കുകയും സമ്മര്‍ദ്ദം ചെലത്തുകയും ചെയ്തുവെന്ന് ഷഹ്നയുടെ അമ്മ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റുവൈസിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യും.

Top