കൂടുതല്‍ പേര്‍ക്ക് അവസരം ; സബ്‌സിഡി ഹജ്ജ് യാത്ര ഒരിക്കല്‍ മാത്രം

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സബ്‌സിഡിയോടെയുളള ഹജ്ജ് യാത്ര ഒരാള്‍ക്ക് ഒരിക്കല്‍ മാത്രമാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി.

ഹജ്ജിന് പോകാന്‍ യോഗ്യതയുളള എല്ലാ മുസ്ലിംകളും തീര്‍ഥാടനം നടത്താന്‍ ആഗ്രഹിക്കുകയാണെന്നും കൂടുതല്‍ ആളുകള്‍ക്ക് ഹജ് യാത്രയ്ക്ക് ഇത് അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കഴിയാവുന്നതിന്റെ പരമാവധി ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം.

മാത്രമല്ല, ഹജ്ജ് യാത്രയ്ക്കായി അടുത്ത വര്‍ഷം മുതല്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ആദ്യ കപ്പല്‍ സര്‍വീസ് മുംബൈയില്‍ നിന്ന് ജിദ്ദയിലേക്കായിരിക്കുമെന്നും, പിന്നീട് കൊച്ചി ഉള്‍പ്പെടെയുള്ള തുറമുഖങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

2022-ഓടെ ഹജ് സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ സുപ്രീംകോടതി 2012-ല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു.

ഈ സമിതിയുടെ നിര്‍ദേശം പരിഗണിച്ചാണ് സര്‍ക്കാര്‍ സബ്‌സിഡിയോടെയുളള ഹജ്ജ് യാത്ര ഒരാള്‍ക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമായി ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനം.

Top