കോൺഗ്രസിൽ പ്രതിസന്ധി; കെപിസിസി നേതൃത്വത്തിനെതിരെ കൂടുതൽ എംപിമാർ

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ പ്രതിസന്ധി കനക്കുന്നു. കെപിസിസി നേതൃത്വത്തിനെതിരെ കൂടുതൽ എം പി മാർ ഇന്നു എഐസിസി നേതൃത്ത്വത്തിന് പരാതി നൽകും. കെ മുരളീധരനും എൻ കെ രാഘവനും എതിരായ അച്ചടക്ക നടപടിയിൽ പാർട്ടിക്കുള്ളിൽ കടുത്ത അമർഷമാണ് ഉയരുന്നത്. സുധാകരൻ ഏക പക്ഷീയമായി തീരുമാനം എടുക്കുന്നു എന്നാണ് വ്യാപക പരാതി.

സംസ്ഥാന സ്ഥിതി ഗുരുതരമായ സാഹചര്യത്തിൽ എഐസിസി പ്രതിനിധികൾ സമവായ ചർച്ചക്ക് ഉടൻ കേരളത്തിൽ എത്തും. ഭിന്നത രൂക്ഷമായത് പുന സംഘടന നടപടികളെയും ബാധിച്ചിട്ടുണ്ട്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര നേതൃത്വം അനുനയനീക്കവുമായി രംഗത്ത് വന്നത്. കെ സുധാകരനെയും, എം പിമാരെയും കെ .സി വേണുഗോപാൽ ചർച്ചക്ക് വിളിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് നിർദ്ദേശപ്രകാരമാണ് നടപടി. ഇന്ന് വൈകുന്നേരം ചർച്ച നടന്നേക്കും.

പാർലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ട് എംപിമാർക്കെതിരെ പാർട്ടി നേതൃത്വം സ്വീകരിച്ച അച്ചടക്കനടപടി അനുചിതമായി പോയി എന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തൽ. അച്ചടക്ക വിഷയമായതിനാൽ പരസ്യമായ പ്രതികരണത്തിന് ഇല്ലെങ്കിലും മുരളീധരനും എം കെ രാഘവനും ഒപ്പമാണ് കേരളത്തിലെ പ്രബലമായ രണ്ട് ഗ്രൂപ്പുകളും. നേതാക്കൾക്ക് ഇരുവർക്കും പറയാനുള്ളത് കേൾക്കാൻ പോലും കെപിസിസി നേതൃത്വം അവസരം നൽകിയില്ലെന്നും ചൂണ്ടിക്കാണിക്കുന്നു.

Top