സിദ്ധുവിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

പഞ്ചാബ്: മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ നവ്‌ജോത് സിങ് സിദ്ധുവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നു. മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെതിരെ പരസ്യ വിമര്‍ശം തുടരുന്ന സാഹചര്യത്തിലാണ് സിദ്ധുവിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കൂടുതല്‍ നേതാക്കള്‍ രംഗത്ത് വന്നത്. അമരീന്ദര്‍ സിങ് മന്ത്രിസഭയിലുള്ള നാല് മന്ത്രിമാരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

2015ല്‍ പഞ്ചാബില്‍ പൊലീസ് വെടിവെപ്പില്‍ സിഖ് മതവിശ്വാസികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നീതി വൈകുന്നുവെന്നാരോപിച്ചാണ് സിദ്ധു തുടര്‍ച്ചയായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെതിരെ രംഗത്തു വന്നിരുന്നു. ഈ പരസ്യ വിമര്‍ശത്തില്‍ പഞ്ചാബ് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുകയാണ്.

ആം ആദ്മി പാര്‍ട്ടിയുടെയും ബിജെപിയുടെയും പിന്തുണയോടെയാണ് സിദ്ധു പരസ്യ വിമര്‍ശം ഉന്നയിക്കുന്നതെന്ന ആരോപണമാണ് നാലു മന്ത്രമാരും പറയുന്നത്. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സിദ്ധുവിനെ പുറത്താക്കണം. അതിന് പറ്റില്ലെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യുകയെങ്കിലും വേണമെന്നാണ് ഇവരുടെ ആവശ്യം. അമരീന്ദര്‍ സിങുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് നേരത്തെ സിദ്ധു മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിരുന്നു.

 

Top