സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍

തിരുവനന്തപുരം: നിലവിലെ നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് നാളെ മുതല്‍ ഒരാഴ്ച കൂടി ലോക് ഡൗണ്‍ തുടരും. 16 ശതമാനത്തില്‍ താഴെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളില്‍ നാളെ മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും. ഒന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് ആരാധനാലയങ്ങള്‍ തുറക്കുന്നത്. ഒരുസമയം, പരമാവധി 15 പേര്‍ക്കായിരിക്കും പ്രവേശന അനുമതി.

ഇപ്പോള്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബാങ്കിലോ ബാങ്ക് ബ്രാഞ്ചുകളിലോ പ്രവേശനം ഉണ്ടാവില്ല എന്ന നിബന്ധനയോടെ ചൊവ്വ, വ്യാഴം ദിവസവും ബാങ്കുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കും.

കാറ്റഗറി എ യിലും ബി യിലും പെട്ട പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും 50 ശതമാനം വരെ ജീവനക്കാരെയും, കാറ്റഗറി സി യില്‍ എല്ലാ സര്‍ക്കാര്‍സ്ഥാപനങ്ങളും 25 ശതമാനം വരെ ജീവനക്കാരെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തനം അനുവദിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ല്‍ താഴെയുള്ള സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കും. ടിപിആര്‍ 16നും 24നും ഇടയിലുള്ള ഇടങ്ങളില്‍ 25 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കും. ടെലിവിഷന്‍ പരമ്പരകള്‍ക്കും ഇന്‍ഡോര്‍ ഷൂട്ടിംഗുകള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതി നല്‍കി.

ജൂലൈ ഒന്നുമുതല്‍ മെഡിക്കല്‍ കോളേജുകളില്‍ ക്ലാസ് തുടങ്ങും. തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ തുടരുന്നതിനാല്‍ അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ മദ്യശാലകള്‍ അടച്ചിടും. വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തുറക്കുന്നത് ആലോചനയിലാണ്. രോഗവ്യാപന തോതില്‍ കുറവ് വന്നെങ്കിലും പ്രതീക്ഷിച്ച വേഗം കൈവരാത്ത സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടുന്നത്.

Top