കൊവിഡ് വ്യാപനം കുറഞ്ഞ പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍

സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞ പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. അതേസമയം ടിപിആര്‍ കൂടിയ സ്ഥലങ്ങളില്‍ കോവിഡ് നിര്‍ണയ പരിശോധന കൂട്ടും. രോഗസ്ഥിരീകരണനിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കോവിഡ് നിര്‍ണയ പരിശോധന കൂട്ടും. രോഗവ്യാപന സാധ്യതയുള്ള സ്ഥലങ്ങളിലാകും കൂടുതല്‍ പരിശോധനകള്‍.

ക്വാറന്റീനും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കലും ശക്തമാക്കും. വീടുകളില്‍ സൗകര്യമില്ലാത്തവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. അനുബന്ധരോഗമുള്ളവരെ കോവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കും.

രോഗവ്യാപനം കുറഞ്ഞ എ, ബി കാറ്റഗറികളില്‍ ഇന്ന് മുതല്‍ ഇളവുകള്‍ നല്‍കും. റെസ്‌റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവ ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം. ശാരീരിക സമ്പര്‍ക്കമില്ലാത്ത ഇന്‍ഡോര്‍ ഗെയിമുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ജിമ്മുകള്‍ക്കും എ സി ഒഴിവാക്കി പ്രവര്‍ത്തിക്കാം. എന്നാല്‍ വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആകണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ഒരേസമയം 20 പേരില്‍ കൂടുതല്‍ പാടില്ല.

വിനോദസഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കുമാകും പ്രവേശനം. എ, ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാം. സി കാറ്റഗറിയില്‍ 50 ശതമാനം ജീവനക്കാരെ മാത്രമേ പ്രവേശിപ്പിക്കാവൂ.

Top