പൊലീസ് ക്വാര്‍ട്ടേസിലെ ആത്മഹത്യ ; റെനീസിനെതിരായ പുതിയ തെളിവുകള്‍ പുറത്ത്

ആലപ്പുഴ: ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേസില്‍ ആത്മഹത്യ ചെയ്ത നജ്‌ലയുടെ ഭര്‍ത്താവ് റെനീസിനെതിരെ പുതിയ തെളിവുകള്‍ പുറത്തുവന്നു.റെനീസിന് വട്ടിപ്പലിശക്ക് വായ്പ നല്‍കുന്ന ബിസിനസ് ഉണ്ടായിരുന്നതായാണ് പൊലീസ് കണ്ടെത്തല്‍.ഇത് സംബന്ധിച്ച രേഖകളും പണവുമടങ്ങുന്ന ബാഗ് റെനീസിന്റെ ബന്ധുവിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു. നജ്‌ലയും കുഞ്ഞുങ്ങളും മരിച്ചതിനുപിന്നാലെ റെനീസ് തന്നെയാണ് ഒരു ലക്ഷത്തിനടുത്ത് നോട്ടുകളും ആധാരങ്ങളും ചെക്കുബുക്കുകളുമടങ്ങുന്ന ഈ ബാഗ് ബന്ധുവീട്ടില്‍ ഏല്‍പ്പിച്ചത്.വട്ടിപ്പലിശക്ക് വായ്പ നല്‍കുന്നതിനായാണ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് റെനീസ് നജ്‌ലയെ പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.വട്ടിപ്പലിശ ബിസിനസ് നടത്തിയതിന് റെനീസിനെതിരെ പൊലീസ് കേസെടുക്കും.സ്ത്രീപീഡനം ആത്മഹത്യാ പ്രേരണ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത റെനീസ് ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്.നജ്‌ലയുടെ മരണത്തിനു പിന്നാലെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്ത റെനീസിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

പൊലീസ് ക്വാര്‍ട്ടേസില്‍ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭര്‍ത്താവായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നിര്‍ണായക തെളിവുകള്‍ പുറത്തുവരുന്നത്.റെനീസിന്റെ നിരന്തര പീഡനങ്ങളാണ് ആത്മഹത്യകളിലേക്കും കൊലപാതകങ്ങളിലേക്കും നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍.വിവാഹത്തിന് 40 പവനും 10 ലക്ഷം ഒരു പള്‍സര്‍ ബൈക്കും സ്ത്രീധനമായി നജ്‌ലയുടെ വീട്ടുകാര്‍ നല്‍കിയിരുന്നു.എന്നാല്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് റെനീസ് പലതവണ നജ്‌ലയെ വീട്ടിലേക്ക് തിരിച്ചയച്ചതോടെ പലപ്പോഴായി 20 ലക്ഷം നല്‍കിയിരുന്നു.സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ പുറംലോകവുമായി ബന്ധപ്പെടാനോ റെനീസ് നജ്‌ലയെ അനുവദിച്ചിരുന്നില്ല.പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന റെനീസ് ബന്ധുവായ സ്ത്രീയെ കല്യാണം കഴിക്കുന്നതിനായി നജ്‌ലയില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.ഇത്തരം മാനസിക പീഡനങ്ങളാണ് നജ്‌ലയുടെ ആത്മഹത്യക്ക് കാരണമായതെന്നു തുടങ്ങിയ കണ്ടെത്തലുകള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Top