നടന്‍ ജോജുവിനെ ആക്രമിച്ച കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും

കൊച്ചി: വൈറ്റിലയിലെ കോണ്‍ഗ്രസ് റോഡ് ഉപരോധസമരത്തിനിടെ നടന്‍ ജോജു ജോര്‍ജ്ജിന്റെ വാഹനം തകര്‍ത്ത കേസില്‍ ഇന്ന് കൂടുതല്‍ അറസ്സുണ്ടായേക്കും. മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെ എട്ട് പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ജോസഫിനെ ഈ കേസില്‍ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിനായി നേതാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനുള്ള ആലോചനയിലാണ്. വഴി തടഞ്ഞ് സമരം ചെയ്ത കേസില്‍ കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പടെ 15 പേര്‍ക്കെതിരെയും പൊലീസ് കേസുണ്ട്

വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവ വികാസങ്ങളില്‍ നിലവില്‍ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാഹനം തല്ലിതകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയില്‍ എട്ട് പേര്‍ക്കെതിരെയും വഴി തടയല്‍ സമരവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്.

വഴിതടയല്‍ സമരത്തിനെതിരായ കേസില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വി ജെ പൗലോസ്, മൂന്നാംപ്രതി കൊടിക്കുന്നില്‍ സുരേഷാണ്. മൈക്ക് ഉപയോഗിക്കാനും അഞ്ച് മിനിറ്റില്‍ കൂടുതല്‍ റോഡ് ഉപരോധിക്കാനും പൊലീസ് അനുമതി നല്‍കിയിരുന്നില്ല.

Top