കര്‍ണാടകയില്‍ യുവതിക്കും യുവാവിനും നേരെ സദാചാര ആക്രമണം; ഒന്‍പത് പേർ അറസ്റ്റിൽ

ബേല്‍ഗവി: കര്‍ണാടകയില്‍ ബന്ധുക്കളായ യുവതിക്കും യുവാവിനും നേരെ സദാചാര ആക്രമണം. ഒരു തടാകത്തിനരികെ ഒന്നിച്ചിരുന്ന ഇവരുടെ പേരുകള്‍ സദാചാര ഗുണ്ടകള്‍ ചോദിച്ചു. വ്യത്യസ്ത മതത്തില്‍പ്പെട്ടവരുടെ പേരുകള്‍ പറഞ്ഞതോടെ ഇരുവരെയും പതിനേഴുപേരോളം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. യുവതിയുടെ മാതാപിതാക്കള്‍ വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ആയതിനാല്‍, ബന്ധുക്കളാണെങ്കിലും യുവാവിന്റെയും യുവതിയുടെയും പേരുകള്‍ വ്യത്യസ്ത മതക്കാരുടേതായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഇരുവരുടെയും കുടുംബങ്ങള്‍ എത്തുന്നതുവരെ മണിക്കൂറുകളോളം ആക്രമണം തുടര്‍ന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ബേല്‍ഗവിയിലെ കില്ല തടാകത്തിനരികെ ഇരിക്കുകയായിരുന്ന ഇരുവരുടെയും അടുത്തേക്ക് എട്ടുപേരോളമുണ്ടായിരുന്ന സംഘം എത്തുകയും പേരുകള്‍ ചോദിക്കുകയുമായിരുന്നു. ഇരുവരും വ്യത്യസ്ത മതസ്ഥരാണെന്ന് അറിഞ്ഞതോടെയാണ് എന്തിനാണ് സ്ത്രീയോടൊപ്പം ഇരിക്കുന്നതെന്ന് ചോദിച്ച് യുവാവിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്.

ഇതോടെ കൂടുതല്‍ ആളുകള്‍ സ്ഥലത്തേക്കെത്തുകയും ഇരുവരെയും ഒരു മുറിയിലേക്ക് കൊണ്ടുപോയി യുവാവിനെ മണിക്കൂറുകളോളം ആക്രമിക്കുകയുമായിരുന്നു. വൈകീട്ട് 6.30 വരെ തന്നെ മര്‍ദിച്ചെന്നാണ് യുവാവ് നല്‍കിയ പരാതിയിലുള്ളത്. യുവാവിനെ അപമാനിച്ച സംഘം, കഴുത്തുഞെരിച്ചു കൊല്ലാനും ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യുവതിക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്. തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ എടുത്ത സംഘം കൈയിലുണ്ടായിരുന്ന പണം തട്ടിപ്പറിച്ചെന്നും യുവാവ് ആരോപിച്ചു.

സംഭവത്തില്‍ ഒന്‍പതു പേരെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് പറഞ്ഞു. പ്രതികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

Top