അമിതാഭ് ബച്ചൻ ഹൈക്കോടതിയിൽ; സ്വകാര്യത സംരക്ഷിക്കണം, വ്യക്തി​ഗത വിവരങ്ങളും ചിത്രങ്ങളും പ്രസിദ്ധീകരിക്കരുത്

amitabh

സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തിൽ ഉറപ്പ് വേണമെന്നാവശ്യപ്പെട്ട് ബോളിവുഡ് താരം അമിതാഭ് ബച്ചൻ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. തന്റെ സമ്മതമില്ലാതെ വ്യക്തി​ഗത വിവരങ്ങൾ, ശബ്ദം, ചിത്രങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. പ്രശസ്ത അഭിഭാഷകരായ ഹരീഷ് സാൽവെ, പ്രവീൺ ആനന്ദ്, അമീത് നായിക്, ആനന്ദു നായിക് എന്നിവരാണ് ബച്ചന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്.

ജസ്റ്റിസ് നവീൻ ചൗളയാണ് കേസ് പരിഗണിച്ചത്. അമിതാഭ് ബച്ചന്റെ വ്യക്തി​ഗത വിവരങ്ങൾ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ദുരുപയോഗം ചെയ്യുന്നതായി സാൽവെ കോടതിയിൽ വാദിച്ചു. മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്പർമാർ, കെബിസി, പുസ്തക പ്രസാധകർ, ടി-ഷർട്ട് വെണ്ടർമാർ, മറ്റ് വിവിധ ബിസിനസ്സുകൾ, ലോട്ടറി നടത്തുന്നവർ എന്നിങ്ങനെയുള്ളവർ തന്റെ പേരും ചിത്രവും ശബ്ദവും ദുരുപയോഗം ചെയ്യുന്നതാണ് ബച്ചനെ കോടതിയിലെത്തിച്ചത്.

‘www.amitabhbachchan.com’, ‘www.amitabhbachchan.in’ എന്നീ ഡൊമൈനുകൾ നിയമവിരുദ്ധമായി രജിസ്റ്റർ ചെയ്തതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഒരു സെലിബ്രിറ്റി എന്ന നിലയിലുള്ള തന്റെ അവകാശത്തിന്റെ പരസ്യലംഘനമാണ് ഇതെന്ന് ബച്ചൻ ആരോപിച്ചു. വാദി വളരെ അറിയപ്പെടുന്ന വ്യക്തിത്വമാണെന്നും അദ്ദേഹത്തിന്റെ സമ്മതമില്ലാതെ പേര്, ഇമേജ് ശബ്ദം മുതലായവ ഉപയോഗിച്ചതിൽ വിഷമമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

“പരാതിക്കാരന് പ്രഥമദൃഷ്ട്യാ കേസ് തനിക്കനുകൂലമാക്കാൻ കഴിഞ്ഞു എന്നാണ് എന്റെ അഭിപ്രായം. പ്രതികൾ ബച്ചന്റെ അംഗീകാരമോ അനുമതിയോ സമ്മതമോ ഇല്ലാതെ സെലിബ്രിറ്റി പദവി ദുരുപയോ​ഗം ചെയ്യുന്നതായി തോന്നുന്നു,” ജഡ്ജി പറഞ്ഞു. അമിതാഭ് ബച്ചന് അനുകൂലമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വാദിയുടെ ഫോട്ടോഗ്രാഫുകളും കൂടാതെ/അല്ലെങ്കിൽ മറ്റ് സ്വഭാവസവിശേഷതകളും പല കമ്പനികളും ദുരുപയോഗം ചെയ്യുന്നുണ്ട്. ഇൻസ്റ്റന്റ് മെസെജിങ് ആപ്പുകളിൽ ബച്ചന്റെ പേരിനൊപ്പം അദ്ദേഹത്തിന്റെ ഫോട്ടോയും ഉപയോഗിച്ചതായി കണ്ടെത്തി. ചില വ്യാപാരികൾ നടന്റെ ചിത്രങ്ങളും പോസ്റ്ററുകളും അവരുടെ ബിസിനസ്സ് സ്ഥലങ്ങളിലും ബിൽബോർഡുകളിലും ഉൽപ്പന്നങ്ങളിലും ഉപയോ​ഗിച്ചിരിക്കുന്നതും അദ്ദേഹം കോടതി മുൻപാകെ ചൂണ്ടിക്കാട്ടി.

Top