അമ്പലവയലില്‍ നടുറോഡില്‍ നടന്നത് സദാചാര ഗുണ്ടായിസം; യുവതി പൊലീസിന് മൊഴി നല്‍കി

അമ്പലവയല്‍: വയനാട്ടില്‍ തമിഴ് ദമ്പതികളെ ആക്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അമ്പലവയലില്‍ യുവതിക്കും യുവാവിനും നേരിടേണ്ടിവന്നത് സദാചാര ഗുണ്ടാ ആക്രമണമെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയെ തിരിച്ചറിഞ്ഞതോടെയാണ് ഇക്കാര്യം വ്യക്തമായത്.

യുവതിയുമായി പോലീസ് ഫോണില്‍ സംസാരിച്ചു.വെള്ളിയാഴ്ച കോയമ്പത്തൂരില്‍ നേരിട്ടെത്തി യുവതിയുടെ മൊഴിയെടുക്കും. ഒപ്പമുണ്ടായിരുന്നത് ഊട്ടി സ്വദേശിയായ സുഹൃത്താണെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനായില്ല.

ഞായറാഴ്ച രാത്രി എട്ടോടെയാണ് തമിഴ്‌നാട് സ്വദേശികള്‍ക്ക് മര്‍ദനമേറ്റത്. യുവതിയും യുവാവും അമ്പലവയലില്‍ എത്തി ലോഡ്ജില്‍ താമസിക്കവെ പ്രതി സജീവാനന്ദന്‍ മുറിയില്‍ അതിക്രമിച്ചു കയറി അപമര്യാദയായി പെരുമാറിയെന്നാണ് യുവതി മൊഴി നല്‍കിയിട്ടുള്ളത്. എതിര്‍ത്തതോടെ അയാള്‍ ബഹളമുണ്ടാക്കി. ഇതോടെ ഇരുവരെയും പുറത്താക്കണമെന്ന് സജീവാനന്ദന്‍ ലോഡ്ജ് ജീവനക്കാരോട് ആവശ്യപ്പെട്ടു.

പ്രശ്നമുണ്ടാകുമെന്ന് കരുതി ലോഡ്ജ് ജീവനക്കാര്‍ ഇരുവരെയും പുറത്താക്കി. ലോഡ്ജില്‍നിന്ന് ഇറങ്ങിയ ഇവരെ പിന്തുടര്‍ന്ന സജീവാനന്ദന്‍ പിന്നീട് അക്രമിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ സജീവാനന്ദനുവേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്.

ഞായറാഴ്ചയാണ് സംഭവം നടന്നതെങ്കിലും ചൊവ്വാഴ്ച രാവിലെ മാത്രമാണ് അക്രമം നടത്തിയ അമ്പലവയല്‍ പായിക്കൊല്ലി സജീവാനന്ദന് എതിരേ പൊലീസ് കേസെടുത്തത്. ടിപ്പര്‍ ഡ്രൈവറാണ് പ്രതി. മര്‍ദന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

Top