കേഡര്‍മാര്‍ക്ക് പ്രതിമാസ ഇന്‍സെന്റീവ്; കോണ്‍ഗ്രസില്‍ പുതിയ മാര്‍ഗ്ഗരേഖ അവതരിപ്പിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അടിമുടി മാറ്റത്തിനായി നേതാക്കള്‍ക്കും അണികള്‍ക്കും മാര്‍ഗ്ഗരേഖ പുറത്തിറക്കി നേതൃത്വം. ഡിസിസി പ്രസിഡന്റുമാരുടെ ശില്‍പ്പശാലയില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് പി ടി തോമസാണ് മാര്‍ഗ്ഗരേഖ അവതരിപ്പിച്ചത്.

തര്‍ക്കങ്ങളും പരാതികളും തീര്‍ക്കാന്‍ ജില്ലാതലങ്ങളില്‍ സമിതി ഉണ്ടാക്കും. പാര്‍ട്ടിയിലെ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം ഇന്‍സെന്റീവ് അനുവദിക്കും. കേഡര്‍മാരുടെ മുഴുവന്‍ സമയ പ്രവര്‍ത്തനം ഉറപ്പാക്കാനാണ് പ്രതിമാസ ഇന്‍സെന്റീവ്. ബൂത്ത് കമ്മിറ്റികളുടെ പ്രവര്‍ത്തനം ആറു മാസം കൂടുമ്പോള്‍ വിലയിരുത്തും. കടലാസില്‍ മാത്രമുള്ള ബൂത്ത് കമ്മിറ്റികള്‍ ഇനി പറ്റില്ല. ബൂത്ത് കമ്മിറ്റികളുടെ പ്രവര്‍ത്തനം ആറു മാസം കൂടുമ്പോള്‍ ഡിസിസി പ്രസിഡണ്ടുമാര്‍ വിലയിരുത്തി കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കണം. വീഴ്ചയുണ്ടായാല്‍ വീശദീകരണം തേടി നടപടി ഉണ്ടാകും.

ഗ്രാമങ്ങളിലെ സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലെല്ലാം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സജീവമായി ഇടപെടണം. അണികളാണ് പാര്‍ട്ടിയുടെ മുഖമെന്ന നിലയ്ക്ക് പ്രവര്‍ത്തിക്കണം. തര്‍ക്കങ്ങളും പരാതികളും ജില്ലാതലങ്ങളില്‍ തീര്‍ക്കണം. അതിനായി ജില്ലാതല സമിതിക്ക് രൂപം നല്‍കും. അവിടെയും തീരാത്ത ഗൗരവ പ്രശ്‌നമെങ്കില്‍ കെപിസിസി ഇടപെടും. ഫ്‌ലെക്‌സ് പാര്‍ട്ടി, സ്റ്റേജില്‍ ആള്‍ക്കൂട്ടമെന്ന ചീത്തപ്പേരും മാറ്റുകയാണ്. വ്യക്തിപരമായി ആരും ഫ്‌ലെക്‌സ് വെക്കരുത്. പാര്‍ട്ടി കമ്മിറ്റികളുടെ അറിവോടെ മാത്രമായിരിക്കും ഇനി ഫ്‌ലെക്‌സ് സ്ഥാപിക്കുക.

പാര്‍ട്ടി പരിപാടികളുടെ വേദികളില്‍ നേതാക്കളെ നിയന്ത്രിക്കണം. സംസ്ഥാന നേതാക്കളെ പാര്‍ട്ടി പരിപാടികള്‍ക്കായി പ്രാദേശിക നേതാക്കള്‍ നേരിട്ട് വിളിക്കരുത്. മണ്ഡലം കമ്മിറ്റിയുടേയും ഡിസിസികളുടേയും അനുവാദം വാങ്ങി മാത്രമേ നേതാക്കളെ വിളിക്കാവൂ. വ്യക്തി വിരോധത്തിന്റെ പേരില്‍ ആരെയും കമ്മിറ്റികളില്‍ നിന്നും ഒഴിവാക്കരുത്. ഡിസിസി പ്രസിഡണ്ടുമാരുടെ അഭിപ്രായം കൂടി ചേര്‍ത്ത് പുതുക്കി മാര്‍ഗ്ഗരേഖ നടപ്പാക്കി മാറ്റവുമായി മുന്നോട്ട് പോകാനാണ് നേതൃത്വത്തിന്റെ തീരുമാനം.

 

Top