കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തെങ്ങും കനത്ത നാശം; കോട്ടയത്ത് മട വീണ് 220 ഏക്കറിലെ നെല്‍കൃഷി മുങ്ങി

കോട്ടയം തട്ടാര്‍കാട്- വെങ്ങാലിക്കാട് – മണ്ണടിച്ചിറ പാടശേഖരത്തില്‍ മടവീണു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പുറം ബണ്ടിന്റെ ബലക്ഷയമാണ് മട വീഴാന്‍ കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നു. 220 ഏക്കറിലെ നെല്‍കൃഷി വെള്ളത്തില്‍ മുങ്ങി. 12 ദിവസം പ്രായമുള്ള നെല്‍ച്ചെടികളാണ് ഉണ്ടായിരുന്നത്. മണല്‍ചാക്കുകള്‍ കൊണ്ട് വെള്ളം തടയാനുള്ള ശ്രമം കര്‍ഷകര്‍ നടത്തുന്നുണ്ട്.

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തെങ്ങും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ കോഴിക്കോട് ചാത്തമംഗലത്ത് മഴയില്‍ വീട് തകര്‍ന്ന് രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരുത്തിപ്പാറ ബാബുവിനും സഹോദരി നീലാണിച്ചിക്കുമാണ് പരിക്കേറ്റത്. പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനമായെങ്കിലും അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ ആശങ്ക ഒഴിയുന്നില്ല. നിരവധി വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. പമ്പ അച്ഛന്‍കോവില്‍ മണിമല ആറുകളിലെ ജലനിരപ്പ് താഴ്ന്നു.എന്നാല്‍ സംസ്ഥാനത്ത് കനത്തമഴയ്ക്ക് നേരിയ ശമനമുണ്ട്. ഒരു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. മലപ്പുറം മുതല്‍ കാസര്‍കോട് വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍ പെരിങ്ങല്‍കുത്ത് ഡാമില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.

Top