കെ സുധാകരനെ മോന്‍സന്‍ മാവുങ്കല്‍ ചികില്‍സിച്ചിരുന്നെന്ന് പരാതിക്കാര്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മോന്‍സന്‍ മാവുങ്കല്‍ ചികില്‍സിച്ചിരുന്നതായി ആരോപണവുമായി പരാതിക്കാര്‍. കോസ്‌മെറ്റോളജിസ്റ്റ് എന്നു പറഞ്ഞായിരുന്നു മോന്‍സന്‍ ചികില്‍സ നടത്തിയത്.

സുധാകരന്‍ പത്തുദിവസം മോന്‍സന്റെ വീട്ടില്‍ താമസിച്ചെന്നും, ഡല്‍ഹിയിലെ തടസങ്ങള്‍ സുധാകരന്‍ ഒഴിവാക്കിയെന്ന് മോന്‍സന്‍ പറഞ്ഞെന്നും പരാതിക്കാര്‍ പറയുന്നു. 25 ലക്ഷം രൂപ കൈമാറിയത് 2018 നവംബറില്‍ സുധാകരന്റെ സാന്നിധ്യത്തിലെന്നും പരാതിക്കാര്‍ ആരോപിച്ചു. ഫെമ പ്രകാരം തടഞ്ഞുവച്ച പണം കിട്ടാനാണ് ഇടപെട്ടതെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.

അതിനിടെ, മോന്‍സന്റെ പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള ഉന്നതരുമായുള്ള ബന്ധം ഇതിനോടകം പുറത്തുവന്നു. മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പില്‍ മുന്‍ ഡിഐജി എസ്.സുരേന്ദ്രനും പങ്കുണ്ടെന്ന് പരാതി ഉയര്‍ന്നു. 25 ലക്ഷം രൂപ മോന്‍സന് നല്‍കിയത് സുരേന്ദ്രന്റെ വീട്ടില്‍വെച്ചാണെന്ന് പരാതിക്കാരിലൊരാളായ യാക്കൂബ് ആരോപിച്ചു. തന്റെ ചില സംശയങ്ങള്‍ മോന്‍സന്‍ തീര്‍ത്തത് സുരേന്ദ്രനെ കൊണ്ട് സംസാരിപ്പിച്ചാണെന്ന് യാക്കൂബ് പരാതിയില്‍ പറയുന്നു.

മോന്‍സന്‍ മാവുങ്കലിനെതിരായ കേസന്വേഷണം അട്ടിമറിച്ചത് ഐജിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണം സിഐയ്ക്കു മാറ്റി നല്‍കി. ഉത്തരവിറക്കിയത് സോഷ്യല്‍ പൊലീസിന്റെ ചുമതലയുള്ള ജി ലക്ഷ്മണ്‍ ആണ്. മാവുങ്കലിന് എസ്പിക്കെതിരെ പരാതിയുണ്ടെന്ന് കാണിച്ച് അന്വേഷണം സിഐയ്ക്കു കൈമാറി. ഇതേത്തുടര്‍ന്നാണ് പരാതിക്കാര്‍ മുഖ്യമന്ത്രിയെ സമീപിച്ചതും ക്രൈംബ്രാഞ്ച് അന്വേഷിച്ചതും. ലോകത്തെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം തുടങ്ങാമെന്നും അതില്‍ പങ്കാളിയാക്കാമെന്നും പറഞ്ഞാണ് അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് നടത്തിയതെന്നാണ് ഇരകളുടെ പരാതി.

Top