മോന്‍സണെതിരായ പരാതി മരവിപ്പിക്കാന്‍ ഇടപെട്ടു; ഐജി ലക്ഷ്മണയ്ക്ക് എഡിജിപി നോട്ടീസ്

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെ സഹായിക്കാന്‍ കേസ് അന്വേഷണത്തില്‍ ഇടപെട്ടതിന് ഐജി ലക്ഷ്മണയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. 2020 ഓക്ടോബറിലാണ് ലക്ഷ്മണയ്ക്ക് എഡിജിപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

മോന്‍സണെതിരെ ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ രണ്ട് പരാതികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ആലപ്പുഴ എസ്.പി. ഈ രണ്ട് കേസും ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. ഈ അന്വേഷണം മരവിപ്പിക്കാന്‍ ജി. ലക്ഷ്മണ ഇടപെടുകയും ഇതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ചിലേക്ക് വിട്ട നടപടി റദ്ദാകുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് എഡിജിപി മനോജ് എബ്രഹാം ലക്ഷ്മണയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

കേസില്‍ ഇടപെട്ടതുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തിനുള്ളില്‍ കാരണം വ്യക്തമാക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. അധികാരപരിധിയില്‍ പെടാത്ത കേസില്‍ ഇടപെടാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരുന്നത്.

ഇപ്പോള്‍ മോന്‍സണിന്റെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ലക്ഷ്മണയുടെ പേര് ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ സംസ്ഥാന പൊലീസ് തന്നെയാണ് മുന്‍പ് ലക്ഷ്മണയ്ക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു എന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ, തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെ അറിയാമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞിരുന്നു. അഞ്ചോ ആറോ തവണ വീട്ടില്‍പോയിട്ടുണ്ട്. ഡോക്ടറെന്ന നിലയ്ക്ക് ചികില്‍സയ്ക്കാണ് പോയത്. അദ്ദേഹത്തിന്റെ വീട്ടില്‍ കോടികള്‍ വിലമതിക്കുന്ന പുരാതന വസ്തുക്കള്‍ ഉണ്ട്. അന്ന് മോന്‍സനെ കുറിച്ച് സംശയമൊന്നും ഉണ്ടായിരുന്നില്ല. മറ്റ് ഒരു കാര്യത്തിലും പങ്കില്ല. പണമിടപാടിനെക്കുറിച്ച് ഒരു ചര്‍ച്ചയും തന്റെ സാന്നിധ്യത്തില്‍ നടന്നിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ ദുരൂഹമാണ്. ഇത് കെട്ടിചമച്ച കഥയാണ്. തന്നെ മനപൂര്‍വ്വം കുടുക്കാനാണ് ശ്രമം. തന്നെ കുടുക്കാന്‍ ചില കറുത്തശക്തികള്‍, മുഖ്യമന്ത്രിയും ഓഫിസുമെന്നാണ് സംശയിക്കുന്നത്. പരാതിയില്‍ പറയുന്നതുപോലെ 2018ല്‍ താന്‍ എംപിയല്ല, ഒരു കമ്മിറ്റിയിലും അംഗമായിട്ടുമില്ല. ആരോപിക്കപ്പെട്ട തീയതിയില്‍ എം.ഐ.ഷാനവാസിന്റെ കബറടക്കത്തിലാണ് പങ്കെടുത്തത്. പുരാവസ്തു വിറ്റ പണത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടതില്‍ പ്രതികരിക്കുകയായിരുന്നു കണ്ണൂരില്‍ അദ്ദേഹം.

Top