മോന്‍സന്‍ മാവുങ്കലിനെ ഒക്ടോബര്‍ ഒന്‍പതു വരെ റിമാന്‍ഡ് ചെയ്തു

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ റിമാന്‍ഡ് ചെയ്തു. ഒക്ടോബര്‍ ഒന്‍പതാം തീയതി വരെയാണ് മോന്‍സനെ റിമാന്‍ഡ് ചെയ്തത്. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ രണ്ട് തവണ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ശില്‍പിയെ വഞ്ചിച്ച് പണം നല്‍കാത്തതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് മോന്‍സണിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് കോടതി തിങ്കളാഴ്ച പരിഗണിക്കും.

മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം ശില്‍പങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ശില്‍പി സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റാണ് ഇന്നലെ രാത്രി റെയ്ഡ് നടത്തിയത്. സുരേഷ് നിര്‍മിച്ച് നല്‍കിയ വിശ്വരൂപം ശില്‍പം ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു.

നേരത്തെ, മോണ്‍സന്‍ മാവുങ്കല്‍ രണ്ട് സിനിമാ നടിമാരുടെ വിവാഹച്ചെലവുകളും വഹിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. വിവാഹത്തിന് പുറമേ കൊച്ചിയിലെ പല പഞ്ചനക്ഷത്ര ഹോട്ടലുകളിലായി പല ഉന്നതരുടേയും പിറന്നാള്‍ ആഘോഷങ്ങളും ന്യൂ ഇയര്‍ ആഘോഷങ്ങളും മോണ്‍സന്‍ സ്വന്തം ചെലവില്‍ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികളില്‍ സിനിമാതാരങ്ങളും പോലീസ് ഉന്നതരും എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

എല്ലാ രംഗത്തേയും പ്രമുഖരുമായും വിപുലമായ ബന്ധം സൂക്ഷിക്കാനായി പണം ധൂര്‍ത്തടിക്കുന്നതും ആര്‍ഭാടജീവിതം നയിക്കുന്നതുമായിരുന്നു മോണ്‍സന്റെ രീതി. ആഘോഷ പരിപാടികള്‍ക്കായി മോണ്‍സന്‍ ചെലവാക്കിയത് ലക്ഷങ്ങളാണ്. വജ്രവ്യാപാരി, വിവിഐപി എന്നിങ്ങനെയാണ് പല ഹോട്ടലുകളിലും മോണ്‍സന്‍ മാവുങ്കലിനെ കൂടെയുള്ളവര്‍ അവതരിപ്പിച്ചിരുന്നത്.

Top