മോന്‍സനെതിരെ അന്വേഷണത്തിന് സൈബര്‍ പൊലീസും, ഫേസ്ബുക്ക് സപ്പോര്‍ട്ടേഴ്‌സും അഴിയെണ്ണും

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം വിപുലീകരിച്ചു. പത്ത് ഉദ്യോഗസ്ഥരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തിയതായാണ് ഡിജിപിയുടെ ഉത്തരവ്. കൊച്ചി സൈബര്‍ സ്റ്റേഷന്‍ എസ്എച്ച് ഓയും സംഘത്തിലുണ്ട്. മോന്‍സന്റെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകളും സമൂഹമാധ്യമങ്ങളിലെ പ്രചാരണവും അന്വേഷണസംഘം വിശദമായി പരിശോധിക്കും.

മോന്‍സന്‍ തട്ടിപ്പിന് പ്രധാനമായും ഉപയോഗപ്പെടുത്തിയത് കലിംഗ കല്യാണ്‍ ഫൗണ്ടേഷന്‍ ആണെന്ന് പൊലീസ് പറയുന്നു. ഇത് കടലാസ് സംഘടന മാത്രമെന്നാണ് പൊലീസിന്റെ നിഗമനം. കലിംഗയിലെ പാര്‍ട്ണറായ ബെംഗളൂരു മലയാളിയില്‍ നിന്നും മോന്‍സന്‍ രണ്ട് കോടി രൂപ തട്ടിയെടുത്തിരുന്നു. പുരാവസ്തു തട്ടിപ്പ് അടക്കം ആകെ 5 കേസുകളാണ് മോന്‍സനെതിരെ ഇതുവരെ എടുത്തിട്ടുള്ളത്.

അതേസമയം, മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കും. പൊലീസ് ഉന്നത തല ബന്ധം അടക്കം പുറത്ത് വരുന്ന സാഹചര്യത്തില്‍ മോണ്‍സനെ കാണാന്‍ ആരൊക്കെ വന്നു എന്നതുള്‍പ്പെടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലൂടെ ലഭിക്കുമെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍.

പുതിയ അന്വേഷണ സംഘമാണ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുക. കേസ് അന്വേഷണത്തില്‍ പുതിയ സംഘത്തോടൊപ്പം കൂടുതല്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഡിജിപി ശ്രീജിത്തിന്റെ ആവശ്യപ്രകാരമാണിത്.

എറണാകുളത്തെ വിവിധ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ളവരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. പത്ത് ഉദ്യോഗസ്ഥരെയാണ് കൂടുതലായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ക്രൈംബ്രാഞ്ച് ഐജിയുടെ സാന്നിധ്യത്തിലാണ് യോഗം ചേരുക.

Top