മോന്‍സനു പൊലീസുമായുള്ള ചങ്ങാത്തം; ഡിജിപി അനില്‍കാന്തിന്റെ മൊഴിയെടുത്തു

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കല്‍ കേസില്‍ ഡിജിപി അനില്‍കാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പൊലീസ് ആസ്ഥാനത്ത് മോന്‍സന്‍ എത്തിയിരുന്നതിനാലാണ് അനില്‍കാന്തിന്റെ മൊഴിയെടുത്തത്.

കഴിഞ്ഞ ദിവസം മുന്‍ ഡിജിപിയും കൊച്ചി മെട്രോ റെയില്‍ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് ഏബ്രഹാം, ഐജി ലക്ഷ്മണ്‍ എന്നിവരില്‍നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങള്‍ തേടിയിരുന്നു. ഇവരുടെ മൊഴി ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ അറിയിക്കും.

ഏത് സാഹചര്യത്തിലാണ് മോന്‍സന്‍ മാവുങ്കലിന് സംരക്ഷണം ലഭിച്ചത് എന്നതില്‍ ഉത്തരം വേണം എന്നായിരുന്നു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ലോക്‌നാഥ് ബെഹ്‌റയെ ചോദ്യം ചെയ്തത്.

ലോക്‌നാഥ് ബെഹ്‌റ മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചതിന് ശേഷമാണ് വീടിന് മുമ്പില്‍ പൊലീസിന്റെ പട്ടാ ബുക്ക് സ്ഥാപിക്കുന്നത്. ഇത് വന്‍ വിവാദത്തിന് വഴി വെച്ചിരുന്നു. പൊലീസ് ആസ്ഥാനത്ത് നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോന്‍സന്റെ കലൂരിലെ വാടക വീട്ടിലും ചേര്‍ത്തലയിലെ കുടുംബ വീട്ടിലും പൊലീസിന്റെ ബീറ്റ് ബോക്‌സ് സ്ഥാപിച്ചത് എന്നതിന്റെ രേഖകള്‍ പുറത്തു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രൈബ്രാഞ്ച് ബെഹ്‌റയുടെ മൊഴിയെടുത്തത്.

ഐജി ഗോകുലത്ത് ലക്ഷ്മണനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. എറണാകുളത്ത് നിന്നുള്ള ക്രൈംബ്രാഞ്ച് എസ് പി തിരുവനന്തപുരത്ത് എത്തി വിശദമായി ചോദ്യം ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഐജിയ്ക്ക് മോന്‍സനുമായി വലിയ അടുപ്പമുണ്ട് എന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഇത് വ്യക്തമാക്കുന്ന രേഖകളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐജിയെ ചോദ്യം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.

Top