മോന്‍സണ്‍ മാവുങ്കല്‍ കേസ്: ഐ.ജി ലക്ഷ്മണയ്‌ക്കെതിരെ നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ഐജി ലക്ഷ്മണക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് ക്രൈംബ്രാഞ്ച്. പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി മോന്‍സന്‍ മാവുങ്കല്ലിനെ സഹായിച്ചതിനാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ലക്ഷ്മണയ്ക്ക് എതിരായ അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. മോന്‍സന്‍ മാവുങ്കല്ലിനെ കൂടാതെ സാമ്പത്തിക തട്ടിപ്പ് നടത്തിയ വേറെയും ചിലരെ ഐജി ലക്ഷ്മണ സഹായിച്ചുവെന്ന് പരാതിയുള്ളതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിലവില്‍ ട്രാഫിക് ചുമതലയുള്ള ഐജിയാണ് ലക്ഷ്മണ.

കഴിഞ്ഞ മാസം ഡിജിപി അനില്‍ കാന്തും ഐജി ലക്ഷ്മണയ്ക്ക് എതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മോന്‍സന്‍ മാവുങ്കലിന്റെ മുന്‍ ഡ്രൈവര്‍ അജിത്ത് നല്‍കിയ ഹര്‍ജിയിലാണ് ഡിജിപി സത്യവാങ്മൂലം നല്‍കിയത്. മോന്‍സനെതിരെ പത്ത് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മോന്‍സനും തമ്മിലുള്ള ബന്ധത്തിന്റെ പേരില്‍ അന്വേഷണത്തിന്റെ കാര്യക്ഷമതയെ സംശയിക്കേണ്ടതില്ലെന്നും ഹൈക്കോടതിയില്‍ ഡിജിപി അറിയിച്ചിരുന്നു.

എന്നാല്‍ മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ മോന്‍സന്റെ മ്യൂസിയത്തിലെത്തിയത് പുരാവസ്തുക്കള്‍ കാണാനാണെന്നും ഈ സമയത്ത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നില്ലെന്നും അനില്‍കാന്തിന്റെ സത്യാവാങ്മൂലത്തില്‍ പറഞ്ഞു.

Top