ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ മോന്‍സന്‍, പോക്സോ കേസിലും അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കലിനെതിരായ പോക്സോ കേസിലും അറസ്റ്റ് രേഖപ്പെടുത്തി. കളമശ്ശേരി ക്രൈംബ്രാഞ്ച് യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനായി മോന്‍സനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് മോന്‍സനെതിരെയുള്ള കേസ്. മോന്‍സന്‍ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടില്‍വച്ച് 2019 ലാണ് പീഡനം നടന്നത്. മോന്‍സനെതിരെ ഇത്രയും കാലം ഭയം കൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ മൊഴി നല്‍കിയിരുന്നു.

ഇതിനിടെ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പോക്സോ കേസിലെ പരാതിക്കാരി രംഗത്തെത്തിയിരുന്നു. കോടതിയില്‍ രഹസ്യമൊഴി എടുക്കുന്നതിന് മുമ്പായി വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം. കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഡോക്ടേഴ്‌സ് മോന്‍സണ്‍ മാവുങ്കലിന് അനുകൂലമായി സംസാരിച്ചുവെന്നും പെണ്‍കുട്ടി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, ഡിആര്‍ഡിഒ വ്യാജരേഖ കേസില്‍ മോന്‍സന്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് വാദം. കേസില്‍ മോന്‍സന്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.

Top