കുരങ്ങന്‍ വെടിയേറ്റ് മരിച്ചു; പ്രതിഷേധം ശക്തം,കനത്ത സുരക്ഷ ഒരുക്കി പൊലീസ്

ഷാംലി: കുരങ്ങന്‍ വെടിയേറ്റ് മരിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ കനത്ത സുരക്ഷ ശക്തമാക്കി പൊലീസ്. മൂന്ന് യുവാക്കള്‍ ചേര്‍ന്നാണ് കുരങ്ങനെ വെടിവെച്ച് കൊന്നത്. ഹനുമാന്റെ പ്രതിരൂപമെന്ന ഹൈന്ദവ വിശ്വാസത്തെ മുറിവേല്‍പ്പിക്കുന്നതാണിതെന്ന പ്രചാരണം ശക്തമായതോടെയാണ് പൊലീസ് പ്രദേശത്ത് സുരക്ഷയൊരുക്കിയത്.

ആസിഫ്, ഹഫീസ്, അനീസ് എന്നീ മൂന്ന് സഹോദരങ്ങള്‍ ചേര്‍ന്നാണ് കുരങ്ങനെ വെടിവെച്ച് കൊന്നത്. ശനിയാഴ്ചയായിരുന്നു സംഭവം. വെടിയേറ്റ കുരങ്ങന്‍ ഉടന്‍ തന്നെ ചത്തു. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി കുരങ്ങന്റെ മൃതദേഹം പരിശോധിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി.

1972 വന്യജീവി സംരക്ഷണ നിയമം പ്രകാരം ആറ് മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

കുരങ്ങനെ കൊന്ന വാര്‍ത്ത പ്രചരിച്ചതോടെ പ്രാദേശിക ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. ഗ്രമാവാസികളും ഒന്നടങ്കം രോക്ഷാകുലരായി എത്തിയതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു.

കുരങ്ങനെ വെടിവച്ചവര്‍, മൃതശരീരത്തില്‍ പ്രകോപനം ഉളവാക്കുന്ന ചിഹ്നങ്ങളും പതിപ്പിച്ചുവെന്നാണ് ബജ്റംഗ്ദളിന്റെ ആരോപണം. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും തോക്കുകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തിനുള്ള സാധ്യതകള്‍ വര്‍ധിച്ചതോടെ സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

Top