മങ്കിപോക്സ് പ്രതിരോധം: ആരോഗ്യ പ്രവർത്തകർക്കും ആശാവർക്കർമാർക്കും പരിശീലനം

തിരുവനന്തപുരം: മങ്കിപോക്സ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ എന്നിവരുൾപ്പടെയുള്ളവർക്ക് ഇന്ന് ആരോഗ്യവകുപ്പ് പരിശീലനം നൽകും. പൊതുജനങ്ങൾക്കും യൂടൂബിൽ പരിശീലന പരിപാടി കാണാൻ അവസരമുണ്ട്. ഇന്ന് രാവിലെ 11 മണി മുതൽ 12 വരെയാണ് പരിശീലന പരിപാടി.

പൊതുജനങ്ങൾക്ക് ഓൺലൈനായി പങ്കെടുക്കാം. https:/youtube/FC1gsr9y1BI എന്ന ലിങ്ക് വഴിയാണ് മങ്കിപോക്സ് പ്രതിരോധത്തിൽ പരിശീലനം. അതേസമയം, എല്ലാ എയർപോർട്ടുകളിലും ഹെൽപ്പ് ഡെസ്ക്ക് സജ്ജമാക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലെത്തി. വിദേശത്ത് നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനും അവര്‍ക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഹെല്‍പ് ഡെസ്‌ക്. അതേസമയം, കൊല്ലത്തെ രോഗിക്കാവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിൽ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ നടപടിയായിട്ടില്ല. ഇക്കാര്യത്തിൽ ഉടനെ തീരുമാനമുണ്ടായേക്കും.

കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ പനിയോടൊപ്പം ശരീരത്തില്‍ തടുപ്പുകള്‍, അല്ലെങ്കില്‍ കുമിളകള്‍, തലവേദന, ശരീരവേദന, പേശി വേദന, തൊണ്ട വേദന, ഭക്ഷണം ഇറക്കുവാന്‍ പ്രയാസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എയര്‍പോര്‍ട്ട് ഹെല്‍പ് ഡെസ്‌കിനെ സമീപിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ വീട്ടില്‍ 21 ദിവസം വായു സഞ്ചാരമുള്ള മുറിയില്‍ കഴിയുക. ഈ കാലയളവില്‍ വീട്ടിലെ ഗര്‍ഭിണികളുമായോ, കുട്ടികളുമായോ, പ്രതിരോധ ശേഷി കുറഞ്ഞവരുമായോ അടുത്തിടപഴകരുത്. ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ഉടന്‍ തന്നെ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില്‍ വിളിക്കണം.

Top