മങ്കിപോക്‌സ്: മരിച്ച യുവാവിന്റെ വിശദമായ സമ്പര്‍ക്കപ്പട്ടിക തയാറാക്കും; ആരോഗ്യമന്ത്രി

തൃശൂര്‍: തൃശൂര്‍ കുരഞ്ഞിയൂര്‍ സ്വദേശിയായ യുവാവിന്റെ മരണകാരണം മങ്കിപോക്‌സ് തന്നെയെന്ന് സ്ഥിരീകരണം വന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മങ്കിപോക്‌സിന്റെ സ്ഥിരം ലക്ഷണങ്ങള്‍ മരിച്ച യുവാവിന് ഉണ്ടായിരുന്നില്ലെന്നും എന്‍ഐവിയുടെ സഹായത്തോടെ ഏത് വകഭേദമാണെന്ന് പരിശോധിച്ചുവരികയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

യുവാവിനെ ബാധിച്ചത് പുതിയ വകഭേദമാണോയെന്നുള്‍പ്പെടെ പ്രത്യേകസംഘം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മരിച്ച യുവാവിന്റെ വിശദമായ സമ്പര്‍ക്കപ്പട്ടിക തയാറാക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. വിദേശത്ത് നിന്നെത്തുന്നവരില്‍ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ ചികിത്സ തേടണം. രോഗലക്ഷണമുള്ളവര്‍ ആരോഗ്യവകുപ്പിനെ സമീപിക്കണമെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് കുരഞ്ഞിയൂര്‍ സ്വദേശിയുടെ മരണകാരണം മങ്കിപോക്‌സാണെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ ഇന്നലെ തന്നെ മരണകാരണം മങ്കിപോക്‌സാണെന്ന് കണ്ടെത്തിയിരുന്നു. ഇത് ഉറപ്പിക്കുന്നതിനായാണ് സാമ്പിള്‍ പൂനെയിലേക്കയച്ചത്.

മരണപ്പെട്ട യുവാവുമായി അടുത്ത് ഇടപഴകിയവരും ഒപ്പം ഫുട്ബോള്‍ കളിച്ചവരും ഇപ്പോള്‍ നീരീക്ഷണത്തിലാണ്. യുവാവിന്റെ റൂട്ട് മാപ്പില്‍ ചാവക്കാട്, തൃശൂര്‍ സ്വകാര്യ ആശുപത്രികളിലേക്കുള്ള യാത്രയും ഉള്‍പ്പെടും. ഫുട്ബോള്‍ കളിച്ച ശേഷം വീട്ടിലെത്തിയ യുവാവ് തളര്‍ന്ന് വീഴുകയായിരുന്നു.ഇതേ തുടര്‍ന്നാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഈ മാസം 19 നാണ് കുറത്തിയൂര്‍ സ്വദേശിയായ യുവാവിന് പരിശോധന നടത്തിയത്. യുവാവിന് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ആരോഗ്യനില വഷളായിരുന്നു.

Top