മങ്കിപോക്‌സ്: കനത്ത ജാഗ്രതയില്‍ ഡല്‍ഹി; ലക്ഷണങ്ങളുള്ളവരെ ഐസൊലേറ്റ് ചെയ്യും

രാജ്യത്ത് മങ്കിപോക്‌സ് ആശങ്ക ഉയരുന്നതിനിടെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഉള്‍പ്പെടെ കര്‍ശന പരിശോധന നടത്താന്‍ തീരുമാനം. ഡല്‍ഹി വിമാനത്താവളത്തിലെത്തുന്ന വിദേശയാത്രക്കാരില്‍ രോഗലക്ഷണം കണ്ടാല്‍ ഉടന്‍ ലാക് നായക് ജയ് പ്രകാശ് ആശുപത്രിയിലേക്ക് മാറ്റും. കടുത്ത പനി, നടുവേദന, സന്ധി വേദന തുടങ്ങിയ ലക്ഷണങ്ങളുള്ള യാത്രക്കാരെ ആശുപത്രിയില്‍ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡിലെത്തിക്കാനാണ് തീരുമാനം.

രോഗികളെ നിരീക്ഷിക്കാന്‍ 20 അംഗ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ വിദേശയാത്രാ പശ്ചാത്തലമില്ലാത്തയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കര്‍ശന മുന്‍കരുതല്‍ നടപടികള്‍. തിങ്കളാഴ്ച ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

രോഗം സംശയിക്കുന്നവരുടെ സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കും. മങ്കിപോക്‌സ് സ്ഥിരീകരിച്ചാല്‍ ഇവരുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്തി ജില്ലാ ഭരണകൂടം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തും. നേരത്തെ ഡല്‍ഹി സര്‍ക്കാര്‍ എല്‍എന്‍ജെപി ആശുപത്രിയെ മങ്കിപോക്‌സ് നോഡല്‍ സെന്റര്‍ ആക്കി പ്രഖ്യാപിച്ചിരുന്നു. ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു.

Top