മങ്കി ബി വൈറസ് ബാധ; ആദ്യമരണം ചൈനയില്‍

ബെയ്ജിങ്: ചൈനയില്‍ മങ്കി ബി വൈറസ്(ബി വി) രോഗം സ്ഥിരീകരിച്ച് കഴിഞ്ഞ ദിവസം ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ബെയ്ജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 53കാരനായ മൃഗഡോക്ടറാണ് രോഗം ബാധിച്ച് മരിച്ചത്. മരണം ആശങ്കയോടെയാണ് ചൈനീസ് അധികൃതര്‍ കാണുന്നത്. വൈറസ് മനുഷ്യനിലേക്കും പകരുമെന്ന് വ്യക്തമായതോടെ ആശങ്കയിലാണ് ചൈനീസ് അധികൃതര്‍.

കഴിഞ്ഞ മാര്‍ച്ചില്‍ ഇതേ വൈറസ് ബാധിച്ച് രണ്ട് കുരങ്ങുകള്‍ ചൈനയില്‍ ചത്തിരുന്നു. ചത്ത രണ്ട് കുരങ്ങുകളില്‍ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുരൂഹ സാഹചര്യത്തില്‍ ചത്ത രണ്ട് കുരങ്ങുകളുടെ പോസ്റ്റ്‌മോര്‍ട്ടം ഇദ്ദേഹം നടത്തിയിരുന്നു.

ഡോക്ടര്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടിരുന്നു. പിന്നാലെ ശക്തമായ പനിയും ബാധിച്ചു. നിരവധി ആശുപത്രികളില്‍ ഇദ്ദേഹം ചികിത്സ നേടിയിരുന്നുവെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നില്ല. മെയ് 27നാണ് അദ്ദേഹം മരിച്ചത്.

ആദ്യമായാണ് ഈ വൈറസ് മനുഷ്യനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രിലില്‍ തന്നെ ഇദ്ദേഹത്തില്‍ നിന്ന് പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. മങ്കി വൈറസ് ബാധിച്ചുവെന്ന് അന്ന് തന്നെ മനസിലായിരുന്നു. അതേസമയം രോഗിയുമായി പ്രാഥമിക സമ്പര്‍ക്കമുള്ളവരുടെ സാമ്ബിളുകളും പരിശോധിച്ചെങ്കിലും നെഗറ്റീവായിരുന്നു ഫലം.

അതേസമയം യു എസിലെ ടെക്‌സാസില്‍ മങ്കി വൈറസ് ബാധിച്ച ഒരാളെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. നൈജീരിയയില്‍ നിന്ന് യു എസിലേക്ക് എത്തിയ ആളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തോടൊപ്പം യാത്ര ചെയ്തവരെ കണ്ടെത്തി നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

യുഎസ് നാഷനല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ട് അനുസരിച്ച് മനുഷ്യരിലേക്ക് രോഗം പകര്‍ന്നാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക നാഡീവ്യൂഹത്തെയാണെന്ന് ചൂണ്ടിക്കാട്ടുന്നു. സാധാരണയായി വൈറസ് ബാധിച്ച് 13 ആഴ്ചകള്‍ക്കുള്ളില്‍ പ്രാരംഭ ലക്ഷണങ്ങള്‍ കാണിക്കുകയും രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

Top