സനാതന ധർമ പരാമർശം; ഉദയനിധിയുടെ തലയ്ക്ക് 10 കോടി വിലയിട്ട് സന്യാസി പരംഹൻസ് ആചാര്യ

അയോധ്യ : തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അയോധ്യ സന്യാസി പരംഹൻസ് ആചാര്യ. സനാതന ധർമത്തെ കുറിച്ചുള്ള പരാമർശത്തിന്റെ പേരിലാണ് പ്രകോപന പ്രഖ്യാപനം.

“ആരും ഇവന്റെ തല കൊണ്ടുവന്നില്ലെങ്കിൽ ഞാൻ തന്നെ വെട്ടും. അതിനുള്ള വാൾ തയ്യാറാക്കിയിട്ടുണ്ട്’ എന്നും പരംഹംസ് പറഞ്ഞു. ഉദയനിധിയുടെ ചിത്രമുള്ള പേപ്പര്‍ ഇയാള്‍ കത്തികൊണ്ട് പ്രതീകാത്മകമായി കുത്തിക്കീറുകയും ചെയ്തു. മുമ്പ് ഷാരൂഖ് ഖാനെതിരെ പ്രകോപന പരാമർശം നടത്തിയും പരമഹംസ് രംഗത്തുവന്നിരുന്നു.

ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ വിവാദത്തിലായ പരാമര്‍ശം. “ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ പരാമർശം. ജാതിവെറിക്ക് ഇരയായ രോഹിത് വെമുലയുടെ അമ്മയെ ഉള്‍പ്പെടെ വേദിയിലിരുത്തിയായിരുന്നു ഉദയനിധിയുടെ പരാമർശം.

സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യപ്പെടേണ്ടതെന്ന ഉയനിധി സ്റ്റാലിന്റെ പരാമര്‍ശം സാമുദായിക സംഘര്‍ഷവും മതസ്പര്‍ധയും ലക്ഷ്യം വച്ചെന്ന ആരോപണമാണ് ബിജെപിയും തീവ്രഹിന്ദുത്വ സംഘടനകളും ഉയർത്തുന്നത്. പരാമർശത്തിൽ, മന്ത്രി ഉദയനിധിസ്റ്റാലിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി ബിജെപി ഗവര്‍ണറെ സമീപിച്ചു. എക്സ് പ്ലാറ്റ്ഫോമിൽ ആർഎസ്എസ് അനുകൂല അഭിഭാഷക സംഘടന പങ്കുവച്ച കത്തിന്റെ പകര്‍പ്പിന് താഴെ ചിരിക്കുന്ന ഇമോജി ഉദയനിധി മറുപടിയായി നൽകി പരിഹസിച്ചതും ബിജെപിയെ ചൊടിപ്പിച്ചു.

Top