കൊറോണ; കമ്പനികള്‍ക്ക് താത്കാലിക ഇളവുകള്‍ നല്‍കാന്‍ സെബി

മുംബൈ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പല കമ്പനികളുടെയും പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടു. ജീവനക്കാര്‍ പലരും വീടുകളില്‍നിന്നാണ് ജോലിചെയ്യുന്നത്. ഈ സാഹചര്യത്തില്‍ നാലാം പാദ ഫലങ്ങളും ഓഹരി പങ്കാളിത്തവിവരങ്ങളും സമര്‍പ്പിക്കാന്‍ കമ്പനികള്‍ക്ക് കൂടുതല്‍സമയം അനുവദിച്ചിരിക്കുകയാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി).

വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് താത്കാലികമായി കമ്പനികള്‍ക്ക് ഇളവുകള്‍ നല്‍കാന്‍ സെബി തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ അവസാനിക്കുന്ന പാദവര്‍ഷഫലം സമര്‍പ്പിക്കാന്‍ 45 ദിവസവും വാര്‍ഷികഫലം പ്രഖ്യാപിക്കുന്നതിന് 30 ദിവസവുമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ഇവ 2020 ജൂണില്‍ സമര്‍പ്പിച്ചാല്‍ മതിയാകും. സാമ്പത്തികവര്‍ഷം കഴിഞ്ഞ് 60 ദിവസത്തിനകം വാര്‍ഷികഫലം പ്രഖ്യാപിക്കണമെന്നാണ് നിയമം. പുതിയ നിര്‍ദേശമനുസരിച്ച് ഇതിന് 90 ദിവസം ലഭിക്കും.

ഓഹരികൈമാറ്റവിവരങ്ങള്‍, നിക്ഷേപകരുടെ പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ സമര്‍പ്പിക്കുന്നതിന് കൂടുതല്‍സമയം അനുവദിച്ചു. അമേരിക്കയിലെ സെക്യൂരിറ്റീസ് എക്‌സ്ചേഞ്ച് കമ്മിഷനും സമാന ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ ഓഹരി പങ്കാളിത്തവിവരങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയം ഏപ്രില്‍ 21-ല്‍നിന്ന് മേയ് 15 വരെയാക്കി ഉയര്‍ത്തുകയും ചെയ്തു. ജൂണ്‍ 30 വരെ കമ്പനികള്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്താന്‍ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം അനുമതി നല്‍കി.

Top