ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് എ.ടി.എം. ‘പിന്‍’ പാടില്ല; പകരം ഒ.ടി.പി നിര്‍ബന്ധമാക്കി

മുംബൈ: രണ്ടായിരം രൂപയ്ക്കുമുകളിലുള്ള എല്ലാ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും റിസര്‍വ് ബാങ്ക് ഒറ്റത്തവണ പാസ്വേഡ്(ഒ.ടി.പി.) നിര്‍ബന്ധമാക്കി. എ.ടി.എം./ക്രെഡിറ്റ് കാര്‍ഡ് ‘പിന്‍'(പേഴ്‌സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍) ഉപയോഗിച്ച് ഇത്തരം ഇടപാടുകള്‍ പാടില്ലെന്നും ആര്‍.ബി.ഐ. വ്യക്തമാക്കി.

ഡിജിറ്റല്‍ ഇടപാടുകളിലെ തട്ടിപ്പുകള്‍ നിയന്ത്രിക്കുന്നതിനും ഇടപാടുകാരുടെ പണം സുരക്ഷിതമാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ നിര്‍ദേശങ്ങള്‍. പേമെന്റ് കമ്പനികള്‍ക്കും പേമെന്റ് ഗേറ്റ്വേകള്‍ക്കുമായി ആര്‍.ബി.ഐ. പുറത്തിറക്കിയ വിശദമായ മാര്‍ഗരേഖയിലാണ് നിര്‍ദേശം. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ പേമെന്റ് കമ്പനികള്‍ എ.ടി.എം. ‘പിന്‍’ ചോദിക്കാന്‍ പാടില്ല. 2000 രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകളും ഉറപ്പിക്കാന്‍ ഒ.ടി.പി. ഉപയോഗിക്കണം.

പേമെന്റ് ഗേറ്റ്വേ കമ്പനികള്‍ക്കോ ഹാക്കര്‍മാര്‍ക്കോ ഇടപാടുകാരുടെ എ.ടി.എം. ‘പിന്‍’ ലഭിക്കാനുള്ള അവസരം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വ്യാപാരികള്‍ക്ക് പ്രവേശിക്കാവുന്ന ഡേറ്റാ ബേസിലോ സെര്‍വറിലോ മര്‍ച്ചന്റ് വെബ്സൈറ്റുകളിലോ ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കാന്‍ പാടില്ലെന്നും നിര്‍ദേശത്തിലുണ്ട്.

Top